ജോളിയുടെ കൂടുതല്‍ കള്ളത്തരങ്ങള്‍ പുറത്ത്, താമരശ്ശേരി രൂപത മുന്‍ വികാരി ജനറാളിന്റെ പേരില്‍ വ്യജക്കത്ത് ഉണ്ടാക്കി

കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ജോളി കൂടുതല്‍ വ്യാജ രേഖകള്‍ ചമച്ചെന്ന വവിവരം പുറത്ത്. താമരശ്ശേരി രൂപത മുന്‍ വികാരി ജനറാളിന്റെ വ്യാജ കത്ത് ജോളി തയ്യാറാക്കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോടഞ്ചേരിയിലെ ഷാജുവിനെ ജോളി രണ്ടാം വിവാഹം കഴിച്ച ശേഷം കൂടത്തായി ഇടവകയില്‍ പേര് നിലനിര്‍ത്താനായിരുന്നു ശ്രമം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജോളിയെ കൂടത്തായി ഇടവകയില്‍ അംഗമാക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു വ്യാജ കത്തിലെ ഉള്ളടക്കം.

കേസില്‍ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്യുകയാണ്. വടകര റൂറല്‍ എസ്!പി ഓഫീസില്‍ വച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

പ്രതികളായ ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ നേരത്തെ തന്നെ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ചോദ്യം ചെയ്യലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.