ഹോസ്പിറ്റലില്‍ അഡ്മിറ്റാകാനായി പത്തുദിവസം മാത്രം ബാക്കിനില്‍ക്കുമ്‌ബോളാണ് സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്, തുറന്ന് പറഞ്ഞ് ജോമോള്‍ ജോസഫ്

കേരളത്തില്‍ ആദ്യമായി അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട്, അണ്ടര്‍ വാട്ടര്‍ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്നിവക്ക് മോഡലാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് മോഡലായ ജോമോള്‍ ജോസഫ്. ചിലര്‍ മെറ്റേണിറ്റി ഷൂട്ടുകളുടെ ഭാഗമായി അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി ചെയ്തിട്ടുണ്ട്. എന്നാല്‍ ഗര്‍ഭിണിയുടെ ശരീരം മറകളില്ലാതെ വെള്ളത്തിന് അടിയില്‍ ഷൂട്ട് ചെയ്തിട്ടുള്ളത് വളരെ വിരളമാണെന്ന് ജോമോള്‍ പറയുന്നു. ഇന്ത്യയില്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. കേരളത്തില്‍ ഇത്തരം ഷൂട്ട് നടക്കുകയോ, ഫോട്ടോ റിലീസ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

കേരളത്തില്‍ ആദ്യമായി അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട്, അണ്ടര്‍ വാട്ടര്‍ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്നിവക്ക് മോഡലാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും..

ലോകത്തില്‍ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫി 1856 ല്‍ ബ്രിട്ടീഷുകാരനായ വില്ല്യം തോംസണ്‍ ബേ ഓഫ് വേമൗതില്‍ വെച്ചാണ് എടുക്കുന്നത്. മരവും ഇരുമ്ബും കൊണ്ടുണ്ടാക്കിയ ക്യാമറ ഹൌസിങ്ങിനുള്ളില്‍ ക്യാമറ ഉറപ്പിച്ച്, ട്രൈപോഡില്‍ സെറ്റ് ചെയ്ത് കയറില്‍ അഞ്ചരമീറ്ററോളം ആഴത്തില്‍ തൂക്കിയിറക്കിയാണ് അദ്ദേഹം ലോകത്തിലാദ്യമായി അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫി ചെയ്യുന്നത്. എന്നാല്‍ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ഫോട്ടോ 1893ല്‍ ലൂയീസ് ബൌട്ടനെടുത്തതാണ്.

അവിടെനിന്നും അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ആരംഭിക്കുകയായിരുന്നു. ക്യാമറകള്‍ക്കായി വെള്ളത്തിനടിയില്‍ ഉപയോഗിക്കാനായി കേസിങ്ങുകളും, അണ്ടര്‍ വാട്ടര്‍ ഷൂട്ടിനായി പ്രത്യേക ക്യാമറകളും ഒക്കെ വന്നു. ഫോട്ടോകളില്‍ നിന്നും മാറി വീഡിയോകളിലേക്കും ആഗ്രഹങ്ങള്‍ വളര്‍ന്നു. അങ്ങനെ 1916ല്‍ ട്വന്റി തൌസന്റ് ലീഗ്‌സ് അണ്ടര്‍ ദ സീ എന്ന സിനിമയിലൂടെ അണ്ടര്‍ വാട്ടര്‍ വീഡിയോ എന്ന സ്വപ്നവും സഫലമായി.

ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തില്‍ നിന്നും കളറുകളുടെ ഫ്രെയിമുകള്‍ ക്യാന്‍വാസിലേക്ക് പതിപ്പിക്കുക എന്ന ആഗ്രഹത്തിന് പിന്നാലെ മനുഷ്യര്‍ അലഞ്ഞപ്പോള്‍ കളര്‍ ഫോട്ടോഗ്രഫിയെന്ന സ്വപ്നത്തിലേക്കും മനുഷ്യന്‍ നടന്നടുത്തു. അതോടെ വെള്ളത്തിനടിയില്‍ വെച്ച് കളര്‍ ഫോട്ടോഗ്രഫി ചെയ്യുക എന്നതായി ക്യാമറയെ ജീവന് തുല്യം സ്‌നേഹിച്ചവരുടെ സ്വപ്നം. ആ സ്വപ്നം യാഥാര്‍ത്ഥ്യമായത് എംഎച്ച് ലോങ്‌ലി, ചാള്‍സ് മാര്‍ട്ടിന്‍ എന്നിവരിലൂടെ 1923ല്‍ ആണ്. 1957ല്‍ Calypso എന്ന അംഫിബിയസ് ക്യാമറയാണ് അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫിയിലേക്ക് വിപ്ലവകരമായ മാറ്റവുമായി വന്ന ആദ്യ സ്‌പെഷ്യലിസ്റ്റ് ക്യാമറയും ടെക്‌നോളജിയെ മാറ്റിമറിച്ച കൊമേഴ്‌സ്യല്‍ ഇന്‍വെന്‍ഷനും. അവിടെ നിന്നും വിപ്ലവകരമായ പല മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് രണ്ടായിരം വര്‍ഷങ്ങളിലെത്തിയപ്പോള്‍ ഗോ പ്രോയിലേക്കും, ഹൈജിഫോട്ടിലേക്കും ഗോപ്രോ 5ലേക്കും ഒക്കെ ലോകമെത്തി.

ഏതൊരു ഫോട്ടോഗ്രാഫറുടേയും സ്വപ്നം തന്നെയാണ് ക്യാമറയുമായി വെള്ളത്തിനടിയില്‍ പോയി അവിടെ വെച്ച് തന്നെ ഒബ്ജക്ട് ഷൂട്ട് ചെയ്യുക എന്നത്. സാധാരണ ഗതിയില്‍ വായു മീഡിയമായി വരുന്നിടത്ത് ഷൂട്ട് ചെയ്യുന്നതുപോലെ എളുപ്പമല്ല വെള്ളത്തിനടിയിലെ ഷൂട്ട്. അതുപോലെ തന്നെ ക്യാമറിയില്‍ പകര്‍ത്തേണ്ട ഒബ്ജക്ട് ഒരു മനുഷ്യശരീരം കൂടിയാകുമ്‌ബോള്‍, തികച്ചും വെല്ലുവിളി നിറഞ്ഞതായി മാറും അത്തരമൊരു ഫോട്ടോഗ്രഫി. കൃത്രിമ ശ്വസന സംവിധാനങ്ങളൊന്നുമില്ലാതെ ക്യാമറ കൈകാര്യം ചെയ്യുന്ന ഫോട്ടോഗ്രാഫറും ഫ്രയിമില്‍ വരുന്ന മോഡലും വെള്ളത്തിനടിയില്‍ സമയം ചിലവഴിച്ച് മനസ്സില്‍ കണ്ട ഫ്രെയിം യാഥാര്‍ത്ഥ്യമാക്കുക എന്നത് തികച്ചും വെല്ലുവിളി തന്നെയായി മാറുന്നു. ഇത്തരം വെല്ലുവിളികളും റിസ്‌കുകളും തന്നെയാണ് ഏതൊരു അണ്ടര്‍വാട്ടര്‍ ഫ്രയിമിനേയും വേറിട്ടതാക്കുന്നത്.

മനുഷ്യശരീരങ്ങളുടെ വ്യത്യസ്തതകളും ക്യാമറകളും തമ്മിലുള്ളത് വേറിട്ട പ്രണയം തന്നെയെന്ന് പറയാം. ശരീരങ്ങളെ ക്യാമറയുടെ കണ്ണുകളിലൂടെ വിഷ്വലുകളാക്കി മാറ്റുമ്പോള്‍ അവക്ക് പല കഥകളും കാഴ്ചക്കാരുമായി പങ്കുവെക്കാന്‍ കാണും. ഓരോ ചിത്രങ്ങളും അങ്ങനെയാണ് ഓരോ കഥകളായി മാറുന്നത്. വെള്ളത്തിനടിയിലെ മനുഷ്യശരീരങ്ങള്‍ ക്യാമറകണ്ണുകളുടെ തീവ്രപ്രണയിനിയായി മാറിയപ്പോള്‍ ഗര്‍ഭിണികളുടെ ശരീരങ്ങളെ ക്യാമറകണ്ണുകള്‍ വല്ലാതെ കൊതിച്ചു തുടങ്ങി.

മെറ്റേണിറ്റി ഷൂട്ടുകളുടെ ഭാഗമായി ചിലരൊക്കെ അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രഫി ചെയ്തിട്ടുണ്ട് എങ്കിലും ഗര്‍ഭിണിയുടെ ശരീരം മറകളില്ലാതെ വെള്ളത്തിനടിയില്‍ ഷൂട്ട് ചെയ്തിട്ടുള്ളത് വളരെ വിരളമായാണ്. ഇന്ത്യയില്‍ തന്നെ ഇത്തരം അണ്ടര്‍വാട്ടര്‍ ന്യൂഡ് മെറ്റേണിറ്റി ഷൂട്ടുകള്‍ നടന്നിട്ടുണ്ടോ എന്നത് സംശയമാണ്. ഇതുവരെ കേരളത്തില്‍ ഇത്തരം ഷൂട്ട് നടക്കുകയോ, ഫോട്ടോ റിലീസ് ചെയ്യുകയോ ചെയ്തിട്ടില്ല.

അതുകൊണ്ട് തന്നെ അണ്ടര്‍വാട്ടര്‍ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്യുക എന്നത് ഒരു മോഡല്‍ എന്ന നലയില്‍ ഒരു വെല്ലുവിളിയായി തന്നെ മനസ്സില്‍ സ്വപ്നം കണ്ടുനടക്കുമ്‌ബോളാണ് Manoop Chandran നും Neethu Chandran നും ഇതേ ആശയം ഞങ്ങളുമായി സംസാരിക്കുന്നത്. അങ്ങനെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായുള്ള ശ്രമങ്ങളായി പിന്നെ. പ്രസവത്തിന് പതിനഞ്ച് ദിവസം മാത്രം ബാക്കി നിക്കുമ്‌ബോള്‍, ഹോസ്പിറ്റലില്‍ അഡ്മിറ്റാകാനായി പത്തുദിവസം മാത്രം ബാക്കിനില്‍ക്കുമ്‌ബോളാണ് സ്വപ്നം യാഥാര്‍ത്ഥ്യമാകാനായി സാഹചര്യങ്ങളൊത്തു വന്നത്. അങ്ങനെ 2020 മാര്‍ച്ച് പത്താം തീയതി, ആതിരപ്പള്ളിയില്‍ വെച്ച് അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് അണ്ടര്‍വാട്ടര്‍ ന്യഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്ന ഞങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമായി. ആ ഫോട്ടോഷൂട്ട് ചെയ്ത് തിരികെ വന്ന് പത്തു ദിവസങ്ങള്‍ കഴിഞ്ഞ് ഇരുപതാം തീയതി ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും, മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതി എന്റെ ശരീരത്തിനുള്ളില്‍ നിന്നും ഐറിനെ നോര്‍മര്‍ ഡെലിവറിയിലൂടെ ഈ ലോകത്തിലേക്ക് സ്വന്ത്രയാക്കുകയും ചെയ്തു.

ഗര്‍ഭിണിയായാല്‍ പിന്നെ വിശ്രമം അത്യാവശ്യമെന്ന നിലനില്‍ക്കുന്ന പൊതുബോധത്തിനെതിരായും, ഗര്‍ഭം ധരിച്ചാലോ പ്രസവിച്ചാലോ നഷ്ടപ്പെടുന്ന സൌന്ദര്യം മാത്രമാണ് സ്ത്രീശരീരങ്ങള്‍ക്കെന്ന പൊതുകാഴ്ചപ്പാടിനെ തിരുത്തിയെഴുതാനും, മൂടിപ്പൊതിഞ്ഞുവെക്കേണ്ടതാണ് സ്ത്രീശരീരങ്ങളെന്ന ധാരണകളെ പൊളിച്ചെഴുതാനും, കേവലം ലൈംഗീക ഉപകരണങ്ങള്‍ മാത്രമാണ് സ്ത്രീശരീരങ്ങളെന്ന ബോധത്തിനെതിരായും തന്നെയാണ് ന്യൂഡ് മോഡലിങ്ങിനെ എന്നും സമീപിച്ചിട്ടുള്ളത്. നിരന്തരം പീഢനങ്ങള്‍ക്ക് വിധേയമാകുന്ന സ്ത്രീശരീരങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് ഇതിനെല്ലാം എതിരായി ബോധവല്‍ക്കരണത്തിനും, ബോധ്യപ്പെടുത്തലിനും ഉള്ള ക്യാന്‍വാസായി എന്റെ ശരീരത്തെ ഞാന്‍ ഉപയോഗിക്കുന്നു. എന്റെ ശരീരം എന്റെ മാത്രം അവകാശവും, എപ്പോള്‍ എങ്ങനെ എവിടെ എന്തു വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം ചോയ്‌സായും ഞാന്‍ കാണുന്നു. വസ്ത്ര സ്വാതന്ത്ര്യം എന്നത് ഓരോ വ്യക്തിയുടേയും മാത്രം പ്രിഫറന്‍സാണ്, മറിച്ച് അടിച്ചേല്‍പ്പിക്കപ്പെടേണ്ട ഒന്നല്ല വസ്ത്രധാരണ രീതി..

ഐറിനെ എന്റെ ശരീരത്തില്‍ വഹിച്ചിരുന്ന അവസാന ദിവസങ്ങളിലെ ആ ചിത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്കുമുമ്ബില്‍ സമര്‍പ്പിക്കുകയാണ്.