ഒരാളുടെ ശരീരത്തിലേക്കും ചിന്തകളിലേക്കും കടന്നുകയറാനോ പിടിച്ചടക്കാനോ ഉള്ള അധികാരം ഒരു മനുഷ്യമക്കള്‍ക്കും ഇല്ല;ജോമോള്‍ ജോസഫിന്റെ കുറിപ്പ്

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം കോലഞ്ചേരിയില്‍ 75 കാരിയെ ബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത. മൂന്ന് പേര്‍ സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഡല്‍ഹി നിര്‍ഭയ മോഡല്‍ ആക്രമണമാണിതെന്നാണ് പറയപ്പെടുന്നത്. 75 കാരിയായ ആ അമ്മയുടെ സ്വകാര്യഭാഗങ്ങളിലടക്കം മാരകമായ മുറിവുകള്‍ ഏറ്റിരുന്നു. മാറിടത്തില്‍ കത്തി കൊണ്ടി മുറിവേല്‍പ്പിച്ചിരുന്നു. മൂത്രസഞ്ചിക്കടക്കം പരിക്കേറ്റിരുന്നു. അതിക്രൂരമായ ഈ സംഭവം മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്. തല കുനിക്കേണ്ട സംഭവമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജോമോള്‍ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നത്.

അമ്മയും കുഞ്ഞും പെണ്ണുടലുകള്‍ ലൈംഗിക വസ്തുക്കളല്ല എന്നാണ് കുറിപ്പ്.ആണുടലും പെണ്ണുടലും തമ്മില്‍ ജൈവീകമായ വ്യത്യാസത്തിനുമപ്പുറം രണ്ടും മനുഷ്യശരീരങ്ങളാണെന്നും വേദനകള്‍ ആണുടലിനും പെണ്ണുടലിനും ഒരുപോലെയെന്നും കുട്ടികള്‍ പഠിക്കണം എന്നുമാണ് ജോമോള്‍ ജോസഫിന്റെ പോസ്റ്റ്. കുറിപ്പിലേക്ക്

അമ്മയും കുഞ്ഞും – പെണ്ണുടലുകൾ ലൈംഗീകവസ്തുക്കളല്ല
ഏതൊരു കുഞ്ഞും ആദ്യമറിയുന്നത് അതിന്റെ അമ്മയെയാണ്, അമ്മയിലൂടെയാണ് ഏതൊരു കുഞ്ഞും ലോകത്തെ കാണുന്നത്.
കുഞ്ഞ് കണ്ടുതുടങ്ങുന്ന ലോകത്തിൽ തന്നെ, പല കാഴ്ചകളിൽ നിന്നും ആ കുഞ്ഞിനെ അമ്മതന്നെ തടയുമ്പോൾ, സമൂഹത്തിന്റെ അടിച്ചേൽപ്പിക്കപ്പെട്ട സദാചാര ചിന്തകൾക്ക് അനുസരിച്ച്, പല അരുതുകളും ആ കുഞ്ഞിലേക്ക് അടിച്ചേൽപ്പിക്കപ്പെടുമ്പോൾ, പതിയെ പതിയെ തനിക്ക് ചൂടും ചൂരും ജീവനും നൽകിയ സ്വന്തം അമ്മയുടെ ശരീരം പോലും ഒരു ലൈംഗീക വസ്തു മാത്രമെന്ന തെറ്റായ ചിന്തയിലേക്ക് ആ കുഞ്ഞ് കണ്ടീഷൻ ചെയ്യപ്പെടുന്നു.
അങ്ങനെ വളർന്നുവരുന്ന കുഞ്ഞുങ്ങളിൽ പെട്ടവരാണ്, അമ്മൂമ്മയുടെ പ്രായമുള്ളവരായാലും, മുലകുടി മാറാത്ത കുഞ്ഞായാലും പെൺ വർഗ്ഗത്തിൽ പെട്ടവളെന്ന ഒരൊറ്റകാരണം കൊണ്ട്, അവരുടെ പെണ്ണുടലുകളിലേക്ക് കാമക്കണ്ണുകളുമായി ഇരച്ചുകയറി റെയ്പ്പും, വെർബൽ റെയ്പ്പും ഒക്കെ നടത്തുന്നത്..

പെണ്ണിന്റെ ശരീരം വെറും ലൈംഗീക വസ്തു മാത്രമല്ല എന്നും, അവൾ ഭോഗിക്കപ്പെടാനായി മാത്രമുള്ള ഉപകരണമോ, കേവലമൊരു കമ്മോഡിറ്റിയോ മാത്രമല്ല എന്നുമുള്ള ചിന്ത മുലപ്പാലിനോടൊപ്പം തന്നെ മക്കളിലേക്ക് പകരണം. ആണുടലും പെണ്ണുടലും തമ്മിൽ ജൈവീകമായ വ്യത്യാസത്തിനുമപ്പുറം രണ്ടും മനുഷ്യശരീരങ്ങളാണ് എന്നും, വേദനകൾ ആണുടലിനും പെണ്ണുടലിനും ഒരുപോലെയെന്നും കുട്ടികൾ പഠിക്കണം.വികാരങ്ങളും, വിചാരങ്ങളും ആണിനും പെണ്ണിനുമുണ്ട് എന്നും, തിരഞ്ഞെടുക്കാനും, സ്വീകരിക്കാനും, തിരസ്കരിക്കാനും, തമസ്കരിക്കാനുമുള്ള അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ആണിനും പെണ്ണിനും ഒരുപാലെയെന്നും ഒരോ മനുഷ്യമക്കളും മസ്സിലാക്കി വളരണം

ഒരാളുടെ ശരീരത്തിലേക്കും, ചിന്തകളിലേക്കും കടന്നുകയറാനോ, പിടിച്ചെടുക്കാനോ ഉള്ള ഒരധികാരവും ഒരു മനുഷ്യമക്കൾക്കും ഇല്ലായെന്നും, ആണധികാരം എന്നതൊന്നില്ല എന്നും പറഞ്ഞുപഠിപ്പിക്കണം മനുഷ്യമക്കളെ..
ഇതിനൊക്കെയപ്പുറം മനുഷ്യനായാലും, ഏതൊരു ജീവിയായാലും സ്വതന്ത്രരാണ് എന്നും, ആരും ആരുടേയും അടിമകളല്ല എന്നുമുള്ള സ്വാതന്ത്ര്യ ബോധത്തിൽ വളരാനവരെ അനുവദിച്ച്, സ്വതന്ത്രമായി ചിന്തിക്കാനും, സ്വതന്ത്രമായി ജീവിക്കാനുമുള്ള അവകാശം കവരാതെ മക്കളെ വളർത്തി, അതോടൊപ്പം മറ്റുള്ളവരുടെ സ്വാതന്ത്ര്യം കവരുതെന്നും അവർ ഉൾക്കൊണ്ട് വളരണം..

കുഞ്ഞിന്റെ തുടക്കം ജൻമം തന്നവരിൽ നിന്നാണ് എങ്കിലും, സമൂഹം തിട്ടൂരങ്ങളും തീണ്ടാരികളുമായി ഒരു കുഞ്ഞിലേക്കും കടന്നുകയറരുത്. രാജ്യത്തെ നിയമങ്ങളും ഭരണഘടനയും മാത്രമാകണം കുഞ്ഞിന് വഴികാട്ടേണ്ടത്, അതിനുമപ്പുറം മതഗ്രന്ധങ്ങളെ ഒരു കുഞ്ഞിന്റെ തലയിലേക്കും കുത്തിനിറക്കരുത്. അച്ഛനമ്മമാരുടെ അധികാരപ്രയോഗത്തോടെ കുഞ്ഞിന് മതവും ജാതിയും നൽകി, തിരഞ്ഞെടുപ്പിനുള്ള അവകാശം കവർന്നുക്കപ്പെട്ടുകൊണ്ടാകരുത് ഒരു കുഞ്ഞിന്റേയും വളർച്ച ആരംഭിക്കേണ്ടത്..
ആവർത്തിക്കട്ടെ, പെണ്ണുടലുകൾ ലൈംഗീക വസ്തുക്കളല്ല..