കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി; ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താന്‍ തീരുമാനം

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും ഉപയോഗിക്കും. ഇതുവ്യക്തമാക്കി റവന്യുവകുപ്പ് ഉത്തരവിറക്കി. സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായാണ് അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ കെ റെയില്‍ തീരുമാനിച്ചത്.

എന്നാല്‍ കല്ലിടല്‍ സംബന്ധിച്ച് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബലപ്രോഗത്തിലൂടെ കല്ലിടുന്ന രീതിയില്‍ നിന്ന് പിന്മാറുന്നത്. ഇനി മുതല്‍ ഭൂഉടമകളുടെ അനുവാദമുണ്ടെങ്കില്‍ മാത്രമെ കല്ലിടുകയുള്ളു. ഭൂഉടമയ്ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അതിരടയാള കല്ല് സ്ഥാപിക്കില്ല. പകരം ജിയോടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ജിപിഎസ് സംവിധാനത്തിലൂടെ സാമൂഹിക ആഘാത പഠനം നടത്തും.