മുട്ടില്‍‌ മരംമുറി: ഹൈക്കോടതിയുടെ വിമര്‍ശനത്തോടെ സര്‍ക്കാരിന്റെ തനിനിറം പുറത്തായി- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മരംമുറിയുമായി ബന്ധപ്പെട്ട് 14 കോടിയുടെ നഷ്ടമുണ്ടായെന്നും 701 കേസുകള്‍ എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഇത്രയും കൂടുതല്‍ കേസ് എടുത്തിട്ടും ഒരാളെയും അറസ്റ്റ് ചെയ്യാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്നാണ് കോടതി പരാമര്‍ശത്തിലൂടെ വ്യക്തമാകുന്നത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അഴിമതിയാണ് മരംമുറിയെന്ന് ബിജെപി പറഞ്ഞത് ഹൈക്കോടതിയും അംഗീകരിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പിലെ പണം സമാഹാരം ലക്ഷ്യമിട്ടാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് വിവാദ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. റവന്യൂ വകുപ്പിനും വനംവകുപ്പിനും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതില്‍ പങ്കുണ്ട്. സിപിഎമ്മും സിപിഐയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഈ പണം ചിലവഴിച്ചിട്ടുണ്ട്. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പുറത്ത് വരില്ല. തിങ്കളാഴ്ചയ്ക്ക് മുദ്രവെച്ച കവറില്‍ കേസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ കോടതിക്ക് കൈമാറാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.