കേന്ദ്രത്തിൻ്റെ രണ്ട് കത്തുകളിൽ ഒന്നുമാത്രം പുറത്തുവിട്ടത് നിലവാരമില്ലാത്ത പി.ആർ പ്രചരണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ രണ്ട് കത്തുകൾക്ക് കേന്ദ്രം നൽകിയ രണ്ട് മറുപടികളിൽ ഒന്നുമാത്രം പുറത്തുവിട്ട സംസ്ഥാന സർക്കാരിൻ്റെ നടപടി നിലവാരമില്ലാത്ത പി.ആർ പ്രവർത്തനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ മടങ്ങിവരവിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണം എന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ ആവശ്യം. എന്നാൽ ഇത് നടപ്പില്ലെന്നും എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡമാണെന്നും കേന്ദ്രസർക്കാർ മറുപടി നൽകി.

ഫേസ്മാസ്ക്കും ഗ്ലൗസും ധരിക്കണം എന്ന രണ്ടാമത്തെ കത്താണ് കേന്ദ്രം അംഗീകരിച്ചത്. പ്രവാസികളെല്ലാം മാസ്ക്കും ഗ്ലൗസും ധരിച്ചാണ് വരുന്നതെന്നിരിക്കെ ഇതിനൊക്കെ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് വങ്കത്തരവും അൽപ്പത്തരവുമാണ്. മാന്യതയുണ്ടെങ്കിൽ കേന്ദ്രം അയച്ച രണ്ട് കത്തും സംസ്ഥാനം പുറത്തുവിടട്ടെ. കൊവിഡ് പോസിറ്റീവായവരെ ഒരു വിമാനത്തിൽ കൊണ്ടുവരണമെന്ന പോലുള്ള ഭൂലോകമണ്ടത്തരം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൻ്റേത്.

ബാലിശമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്ന മുഖ്യമന്ത്രി തലയ്ക്കുള്ളിൽ ആൾതാമസമുള്ളവരെ ഉപദേശികളാക്കുന്നതാണ് നല്ലത്. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരാരും പിണറായി വിജയനെ പോലെ അർദ്ധരാത്രിയിൽ കുടചൂടുന്നില്ല. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് സംസ്ഥാന മന്ത്രിമാരും സി.പി.എം നേതാക്കളും വി.മുരളീധരനെതിരെ ആക്രോശിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.