വിവാഹ ജീവിതത്തില്‍ നിന്നും ഇറങ്ങിയാല്‍ സ്വസ്ഥതയും സമാധാനവും കിട്ടുമോ പെണ്‍വീട്ടുകാര്‍കും പെണ്ണിനും?, കല മോഹന്‍ പറയുന്നു

ഏവരും സ്വപ്‌നം കാണുന്നത് മികച്ച ഒരു വിവാഹ ജീവിതമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന ചില അഭിപ്രായ വ്യത്യാസങ്ങള്‍ പോലും വിവാഹ മോചനത്തിന് കാരണമാകുന്നു. വിവാഹജീവിതം വിട്ടെറിഞ്ഞു തിരികെ കുടുംബത്തില്‍ ചെന്നു കേറിയാല്‍, ആ നിമിഷം മുതല്‍, ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന, അവളുടെ കുടുംബക്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷം അത്രെയും വലുതാണ്. ആരുടെ ഭാഗത്തെ തെറ്റ് എന്നുള്ളതല്ല. കെട്ടിച്ചു വിട്ട മകള്‍ തിരിച്ചു വന്നാല്‍ പോകുന്ന മാനം അത്രയും ദുരിതം നിറഞ്ഞ അനുഭവം ആണ്. – കല മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വിവാഹ ജീവിതത്തില്‍ നിന്നും ഇറങ്ങിയാല്‍ സ്വസ്ഥതയും സമാധാനവും കിട്ടുമോ പെണ്‍വീട്ടുകാര്‍കും പെണ്ണിനും? സ്വപ്നലോകത്തെ ബാലഭാസ്‌കര്‍ ആയിരുന്നു ഞാന്‍. വിവാഹം അടുത്തപ്പോള്‍ അച്ഛന്‍ പറഞ്ഞു, സ്വര്‍ണ്ണം തരുന്നതൊക്കെ ഇനി നിന്റെ അമ്മായിയമ്മയുടെ കയ്യില്‍ കൊടുക്കുക. അതിനു എന്റെ വല്യപ്പന്‍ എതിരായിരുന്നു. അത് ചെയ്യരുതെന്ന് പറഞ്ഞു. നീ തന്നെ സൂക്ഷിച്ചു വെയ്ക്കണമെന്ന് പറഞ്ഞു. എന്തായാലും അച്ഛന്‍ പറഞ്ഞത് പോലെ അന്ന് വൈകുന്നേരം ഞാന്‍ 101 പവന്‍ ഊരി അവിടത്തെ അമ്മയുടെ കയ്യില്‍ കൊടുത്തു. സ്ത്രീധനകാശ് അച്ഛന്‍ എന്റെ ഭാര്തതാവിനെയും ഏല്പിച്ചു. ഇന്ന് ഞാന്‍ തിരുവനന്തപുരം ഫ്‌ലാറ്റില്‍ ഒറ്റയ്ക്ക് ആണ്. എനിക്ക് കുടുംബകോടതികളില്‍ കൗണ്‍സിലര്‍ ന്റെ കുപ്പായത്തില്‍ ഇരുന്നായിരുന്നു ശീലം. എന്റെ സ്വന്തം വിവാഹമോചന കേസിനായി കോടതിയില്‍ കേറിയിറങ്ങി പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടാന്‍ വയ്യായിരുന്നു. അസഹ്യമായിരുന്നു ആ ഓര്‍മ്മ പോലും.

അതിലുപരി വക്കീല്‍ ആയ അച്ഛന്‍ ആകെ തകര്‍ന്നിരുന്നു. 74 വയസ്സ് വരെ അന്തസ്സോടെ ജീവിതം കൊണ്ട് പോയി, ഇനി മകളുടെ കാര്യത്തിനായി മറ്റുള്ളവരുടെ മുന്നില് തലകുനിയ്ക്കണം. അടുത്ത നിമിഷം അമ്മ പറയും, നിന്റെ കേസ് കോടതിയില്‍ എത്തിയാല്‍ ആ നിമിഷം അച്ഛന്‍ കുപ്പായം ഊരും. പിന്നെ കോടതിയില്‍ കേറില്ല. വിവാഹമോചനം വേണ്ടേ? ഞാന്‍ അത് കേട്ടിട്ട് ചോദിക്കുന്നില്ല . പേടിച്ചിട്. അടുത്ത നിമിഷം അച്ഛന്‍ മറുവശത്തെ തകര്‍ക്കാനുള്ള വിവിധ തരം കേസുകള്‍, വകുപ്പുകള്‍ ഉറക്കമില്ലാതെ എഴുതി ചേര്‍ക്കുന്നു. അച്ഛന്റെ മാനസികവും ശാരീരികവുമായ ആരോഗ്യം കൈവിടുന്നു… ഉരുകുന്നു, എന്നെക്കാണുമ്പോള്‍ പൊട്ടിതെറിക്കുന്നു. മോള്‍ ടെ മാനസികാവസ്ഥ മാറുന്നു..

മറ്റൊന്നും ആ വീട്ടില്‍ സംസാരമില്ല. നീ കാരണം, ഞങ്ങളുടെ സന്തോഷം പോയി, സമാധാനം പോയി എന്ന് സങ്കടപെടുന്ന അച്ഛന്‍, അമ്മ, സഹോദരന്‍, ഭാര്യ. അവര്‍ എന്റെ ഭാവിയെ ഓര്‍ത്തു ഉറങ്ങുന്നത് പോലുമില്ല. മരണ വീടിന് തുല്യം. കുശലം ചോദിക്കാന്‍ എത്തുന്ന ബന്ധുക്കളോടും അഭ്യുദയകാംഷികളോടും വിശദീകരണം നല്‍കി കഴിഞ്ഞും അച്ഛന്‍ കൂടുതല്‍ പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നത് ഞാന്‍ കണ്ടു. കുറ്റപ്പെടുത്തലുകള്‍ നിരന്തരം കേള്‍ക്കാന്‍ ഉള്ള മാനസിക കരുത്ത് എന്നില്‍ ചോര്‍ന്നു പൊയ്‌ക്കൊണ്ടിരുന്നു. ഞാന്‍ തലകുനിച്ചും കരഞ്ഞും ഉരുകിയും നീങ്ങി.

ഞാന്‍ ചെയ്ത വലിയ തെറ്റ് 19 വര്‍ഷം ഈ ബന്ധം തുടര്‍ന്നു എന്നതാണ് അവരുടെ കണ്ണില്‍. പക്ഷെ ഞാന്‍ വിവാഹമോചനത്തിന് തയ്യാറായി എന്ന് പറഞ്ഞതിന് ശേഷം ഉണ്ടായ കാര്യങ്ങളാണ് മുകളില്‍. ഒന്നും അവരുടെ തെറ്റല്ല. എന്റെ മാത്രമാണെന്നും അറിയാം. ഞാന്‍ അങ്ങനെ ആണ് അവരുടെ അനുവാദം ഇല്ലാതെ ഒരു രാത്രിയില്‍ കൊല്ലത്ത് നിന്നും ഇറങ്ങിയത്. ആരും തണല്‍ ഇല്ലേലും എന്റെ ജോലി എന്റെ ഈശ്വരന്‍ ആകുമെന്ന ഉറപ്പില്‍. കേസും വഴക്കും ഒന്നും വയ്യ എന്ന് തീരുമാനം എടുത്തു. എനിക്ക് അച്ഛന്‍ ജീവനോടെ ഇരിക്കണമായിരുന്നു.

വിവാഹജീവിതം വിട്ടെറിഞ്ഞു തിരികെ കുടുംബത്തില്‍ ചെന്നു കേറിയാല്‍, ആ നിമിഷം മുതല്‍, ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന, അവളുടെ കുടുംബക്കാര്‍ അനുഭവിക്കുന്ന സംഘര്‍ഷം അത്രെയും വലുതാണ്. ആരുടെ ഭാഗത്തെ തെറ്റ് എന്നുള്ളതല്ല. കെട്ടിച്ചു വിട്ട മകള്‍ തിരിച്ചു വന്നാല്‍ പോകുന്ന മാനം അത്രയും ദുരിതം നിറഞ്ഞ അനുഭവം ആണ്. എന്നെ പോലെ എന്ത് വന്നാലും പുല്ല് പോലെ എന്ന് കരുതാറുള്ള പെണ്ണ് പോലും അടിപതറി. പറയാന് എളുപ്പമാണ്, എഴുതാനും. കുടുംബമഹിമ”എന്ന് നാട്ടാര് പറയുന്ന ഒന്നുണ്ടല്ലോ, അത് പലപ്പോഴും ഇത്തരം ഘട്ടത്തില്‍ ഒരു വില്ലനാണ്. നമ്മുടെ സമൂഹം ആ കാര്യങ്ങളില്‍ കൂടുതല്‍ ഇരുട്ടിലേക്ക് പോയ്‌കൊണ്ടിരിക്കുക ആണ്. എന്തിനു പിടിച്ചു നില്‍ക്കുന്നു ദുരിതം നിറഞ്ഞ വിവാഹജീവിതത്തില്‍ എന്ന ചോദ്യത്തിന്റെ ചെറിയ ഒരു ഉത്തരം ആണിത്.