ഓടിയെത്തിയത് രണ്ട് വലിയ സ്‌ഫോടന ശബ്ദം കേട്ട്, ചുറ്റിനും നിലവിളികള്‍ ഉയര്‍ന്നു, രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നാട്ടുകാരന്‍ പറയുന്നു

മലപ്പുറം: കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കേരളം. ശക്തമായ മഴയും മണ്ണിടിച്ചിലും നിരവധി ജീവനുകള്‍ എടുത്ത സംഭവത്തില്‍ തകര്‍ന്നിരിക്കെയാണ് പിന്നാലെ വിമാന അപകടവും ഉണ്ടായത്. നാട്ടുകാര്‍ കൂടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായതോടെയാണ് അപകടത്തിന്റെ തീവ്രത ഒഴിവായത്. ഞെട്ടലോടെയും വേദനയോടും അല്ലാതെ സംഭവത്തെ കുറിച്ച് ഓര്‍ക്കാനാവില്ലെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയവര്‍ പറയുന്നത്.

‘വലിയ 2 സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടാണ് ഓടിച്ചെന്നത്. ക്രോസ് റോഡില്‍ വിമാനത്താവള വളപ്പിന്റെ മതില്‍ തകര്‍ത്ത് വിമാനത്തിന്റെ ഒരു ഭാഗം പുറത്തേക്കു കാണാമായിരുന്നു. ഒപ്പം നിലവിളികളും ഉയര്‍ന്നു കേട്ടു’- രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ ജുനൈദ് പറഞ്ഞു. അപകടത്തില്‍ കാര്യമായി പരുക്ക് പറ്റാത്ത പലരും എമര്‍ജന്‍സി വാതിലിലൂടെയും മറ്റും പുറത്തേക്ക് ഇറങ്ങുന്നുണ്ടായിരുന്നു.

വിമാനം നിലം പതിച്ച് കിടക്കുന്നതിന് തൊട്ടരികില്‍ തന്നെ അകത്തേക്ക് കയറാനുള്ള വലിയ ഗേറ്റുണ്ട്. ഈ ഗേറ്റ് സുരക്ഷ ഉദ്യോഗസ്ഥര്‍ തുറക്കാത്തതിനാല്‍ ഏറെ നേരം പുറത്ത് നില്‍ക്കേണ്ടതായി വന്നു. പിന്നീട് ഗേറ്റ് തുറന്നെങ്കിലും അകത്തേക്ക് കയറ്റാന്‍ തയ്യാറായില്ല. ഈ സമയം അഗ്നി രക്ഷാ സേനയുടെ ഒരു വാഹനവും ഒരു ആംബുലന്‍സും ആണ് അവിടെ ഉണ്ടായിരുന്നത്. എന്നാല്‍ യാത്രക്കാര്‍ പുറത്തിറങ്ങി നിന്ന ഭാഗത്തേക്ക് ആംബുലന്‍സിനും ഫയര്‍ ഫോഴ്‌സ് വാഹനത്തിനും എത്താന്‍ സാധിച്ചില്ല.

റണ്‍വേയ്ക്ക് ചുറ്റുമുള്ള ലിങ്ക് റോഡ് വഴി ആംബുലന്‍സ് ഫയര്‍ എന്‍ജിനും എത്തിയതു വിമാനത്തിന്റെ മറുഭാഗത്തേക്കായിരുന്നു. ഈ സമയം അവിടെ എത്തിയ മലയാളികളായ ഉദ്യോഗസ്ഥരോട് തങ്ങളുടെ സേവനം ആവശ്യമാണോ എന്ന് ചോദിച്ചപ്പോള്‍ അവരാണ് അകത്തേക്ക് കയറ്റി വിടാന്‍ തയ്യാറായത്. തുടര്‍ന്ന് ഉടന്‍ തന്നെ സ്വകാര്യ വാഹനങ്ങള്‍ എത്തിച്ച് യാത്രക്കാരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. പിന്നീട് പൊലീസും കൂടുതല്‍ ആംബുലന്‍സുകളും അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങളും എത്തി. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ റോഡുകള്‍ അടച്ചതും ആദ്യം പ്രയാസമുണ്ടാക്കി.