കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബിജു കരീമും ബിജോയും തട്ടിയത് 50 കോടിയിൽ അധികം രൂപ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതികളായ ബിജു കരീമും ബിജോയും വായ്പാ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയത് കോടികളുടെ വെട്ടിപ്പ്. 46 ലോണുകളില്‍ നിന്ന് 50 കോടിയിലധികം രൂപയാണ് ഇരുവരും തട്ടിയത്. കേസിലെ പ്രതി മുന്‍ ബ്രാഞ്ച് മാനേജരും സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം 18 വായ്പകളില്‍ നിന്ന് 20 കോടിയിലധിക൦ ബാങ്കില്‍ നിന്ന് തിരിമറി നടത്തി. സ്വന്തം പേരിന് പുറമെ ബന്ധുക്കളുടെ ഉള്‍പ്പടെ പേരില്‍ ലോണുകള്‍ എടുത്താണ് തിരിമറി നടത്തിയത്. ബാങ്ക് നിയമാവലി പ്രകാരം ഒരാള്‍ക്ക് എടുക്കാവുന്ന പരമാവധി തുക അന്‍പത് ലക്ഷമാണെന്നിരിക്കെ ക്രമവിരുവിരുദ്ധമായാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്.

ബിജു കരിം, കമ്മിഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേന കമ്മിഷന്‍ നിരക്കിലാണ് വന്‍കിട ലോണുകള്‍ നല്‍കിയതെന്നും തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്നു൦ ബിജെപിയും കോണ്‍ഗ്രസും തെളിവുകള്‍ സഹിതം ആരോപണ൦ ഉന്നയിച്ചിരുന്നു. തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. കൂടാതെ മുന്‍മന്ത്രി എ സി മൊയ്തീന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നതായി കോണ്‍ഗ്രസും ആരോപിച്ചു. നിയമസഭയിലും സംഭവം ചര്‍ച്ചയായി.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 2014-20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഇരുവരും ഒളിവിലാണ്.