തേങ്ങയിടാൻ പോയ വൃദ്ധര്‍ കുടുങ്ങി ; 37 കിലോമീറ്റര്‍ നടന്നു, വീട്ടമ്മ തുണയായി

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും അധികം ദുരിതത്തിലായത് മറ്റ് സ്ഥലങ്ങളില്‍ നിന്നും ജോലിക്കെത്തിയവരാണ്. കിലോ മീറ്ററുകള്‍ നടന്ന് കുട്ടികളും വൃദ്ധരും ഗര്‍ഭിണികളുമടക്കം നിരവധിപ്പേരാണ് പാലായനം ചെയ്തത്. അത്തരത്തില്‍ പാലയനം ചെയ്യുന്നവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കേരള കര്‍ണാടക അതിര്‍ത്തി അടച്ചതോടെ തിരികെ വരാനാവാതെ നിരവധിപ്പേര്‍ മംഗളൂരുവില്‍ കുടുങ്ങി. വളരെയധികം പേര്‍ കിലോ മീറ്ററുകള്‍ നടന്നാണ് സ്വന്തം വീടുകളിലെത്തിയത്. തേങ്ങയിടാന്‍ പോയി മംഗളൂരുവില്‍ കുടുങ്ങിയ വയോധികരെ വീട്ടമ്മയുടെ ഇടപെടലില്‍ പൊലീസെത്തി വീട്ടിലാക്കി. പൂച്ചക്കാട് പൊടിപ്പള്ളത്തെ ബാലകൃഷ്ണന്‍ (65) പെരിയയിലെ കണ്ണന്‍ (63) എന്നിവരെയാണ് കാസര്‍കോട് പൊലീസിന്റെ നേതൃത്വത്തില്‍ വീടുകളിലെത്തിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് തേങ്ങയിടല്‍ ജോലിക്കായി മംഗളൂരുവിലെ ഉള്ളാളിലേക്കു പോയതായിരുന്നു ഇരുവരും. തുടര്‍ന്നു ജോലി സ്ഥലത്ത് തന്നെ താമസിക്കുകയായിരുന്നു. പിന്നിട് കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് മടങ്ങാനായി തീരുമാനിച്ചത്. തുടര്‍ന്നു രാത്രി തന്നെ ഉള്ളാളില്‍നിന്നു ഇറങ്ങി നടക്കുകയായിരുന്നു. 37 കിലോമീറ്റര്‍ കാല്‍നടയായി നടന്നാണ് കേരളത്തിലെത്തിയത്.

രാവിലെ ഇവര്‍ മൊഗ്രാല്‍പുത്തുരിലെത്തി. വഴിയരികില്‍ തളര്‍ന്നിരിക്കുകയായിരുന്ന ഇരുവരെയും സമീപത്തെ വീട്ടമ്മ സഫിയ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി ഭക്ഷണവും മറ്റും നല്‍കി. പിന്നീട് വീട്ടമ്മ തന്നെ ഡിവൈഎസ്പി പി ബാലകൃഷ്ണന്‍നായരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു വാഹനവുമായി സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജന്‍ ചെറുവത്തൂര്‍, സിവില്‍ പൊലീസ് ഓഫിസര്‍ കെ സുകേഷന്‍ എന്നിവരെത്തി ഇരുവരെയും വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. ലോക്ഡൗണിനു മുന്‍പെ ചികിത്സയ്ക്കായും ജോലിക്കായും മംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലെത്തിയവര്‍ തിരിച്ച് കാല്‍നടയായിട്ടാണ് അതിര്‍ത്തി കടക്കുന്നത്.