കശ്മീർ ഇന്ത്യയുടെ ഭാഗമാണ്, അത് ആരുടേയും അച്ഛന്മാരുടെ സ്വകാര്യ സ്വത്തല്ലെന്ന് കെ സുരേന്ദ്രൻ

കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് ആരുടേയും പിതാവിന്റെ സ്വകാര്യ സ്വത്തല്ലെന്നും ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രൻ. കശ്മീരിലെ സ്ഥിതിഗതികൾ ലോകം ഉറ്റുനോക്കിയിരിക്കുകയാണ്. എന്തോ വലിയ നീക്കങ്ങൾ നടത്തുന്നതിന്റെ മുന്നോടിയായാണ് സർക്കാരും സൈന്യവും കാശ്മീരിൽ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളെന്നാണ് സൂചന.

കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തി തീര്‍ത്ഥാടകരോടും വിനോദ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് മടങ്ങിപോകാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് പ്രമുഖ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ശ്രീനഗറിലും കശ്മീര്‍ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചിടാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

പൊതുപരിപാടികളും റാലികളും നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. എല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. ഇന്ന് അടിയന്തര മന്ത്രിസഭാ യോഗവും ചേരും. ഇതോടെ ലോക ശ്രദ്ധ തന്നെ കാശ്മീരിലേക്ക് എത്തുകയാണ്. കാശ്മീരില്‍ കടുത്ത നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുമെന്നാണ് സൂചന. ഇതിനിടെയാണ് സുരേന്ദ്രന്റെ ഈ അഭിപ്രായ പ്രകടനം.