നീനുവിന്റെ സഹോദരനടക്കം പത്തു പ്രതികള്‍ കുറ്റക്കാര്‍, ദുരഭിമാനകൊലതന്നെ, ശിക്ഷ മറ്റന്നാള്‍ വിധിക്കും

കെവിന്‍ വധക്കേസില്‍ പത്തുപേര്‍ കുറ്റക്കാര്‍. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. നാലുപേരെ കുറ്റവിമുക്തരാക്കി. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി വ്യക്തമാക്കി.

സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍,റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തന്നതില്‍ ഇവര്‍ 10പേരും നേരിട്ട് പങ്കു വഹിച്ചെന്ന് കോടതി കണ്ടെത്തി. ചാക്കോ ജോണ്‍ അടക്കം നാല് പ്രതികളെ കോടതി വെറുതേ വിട്ടു. നിയാസാണ് കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ആസൂത്രണം നടത്തിയ ആള്‍. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ , പത്താം പ്രതി വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. വധശിക്ഷ വരെ ലഭിക്കാവുന്ന 10 വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ദുരഭിമാന കൊലയായി കേസ് പരിഗണിക്കുമോയെന്നായിരുന്നു ഏവരും കാത്തിരുന്നത്. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കെവിന്‍ കേസ് കണക്കാക്കിയിട്ടുണ്ടെന്നുതന്നെയാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം എന്നും വിലയിരുത്തലുണ്ട്.

ഓഗസ്റ്റ് 14ന് വിധി പറയേണ്ടിയിരുന്ന കേസ് ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് മാറ്റിവയ്ക്കുകയായിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ കെവിനു ഭാര്യ നീനുവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ ദുരഭിമാന കേസ് ആവില്ലെന്നും ഒരുമാസത്തിനകം വിവാഹം നടത്തിക്കൊടുക്കാമെന്ന് നീനുവിന്റെ അച്ഛന്‍ ചാക്കോ പറഞ്ഞിരുന്നതായും പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു.

2018 മെയ് 28നാണ് കെവിന്‍ പി.ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തദിവസം രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കെവിന്‍ പി. ജോസഫ്, നീനുവിനെ വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷന്‍ വാദം. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ കേസിലെ ഒന്നാം പ്രതിയാണ്. സാനുവിന്റെ സുഹൃത്തുക്കളായ നിയാസാണ് രണ്ടാം പ്രതി. റിയാസ് നാലാം പ്രതിയും നീനുവിന്റെ അച്ഛന്‍ ചാക്കോ അഞ്ചാം പ്രതിയുമാണ്.