ന്യൂഡൽഹി: തെന്നിന്ത്യൻ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശ്ബു ബി.ജെ.പിയിലേക്ക്. ഖുശ്ബു ബിജെപിയിലേക്ക് ചേരുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്ത വ്യക്തമാകുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ഡൽഹിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഖുശ്‌ബു കോൺഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാൽ താരം തന്നെ ഈ വാർത്തയ്ക്കെതിരെ ഏതാനും ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണമായും സംതൃപ്തയാണെന്നും മറ്റു പാര്‍ട്ടികളില്‍ ചേരുമെന്ന അഭ്യൂഹം ശരിയല്ലെന്നുമായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
എൻ.ഡി.എ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബി.ജെ.പി പ്രവേശനം വീണ്ടും ചർച്ചയായത്. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഡി.എം.കെ വിട്ട ഖുശ്ബു 2014 ലാണ് കോൺഗ്രസിൽ ചേർന്നത്.
ഹത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി തേടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലും ഖുശ്ബു പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ മത്സരിക്കാന്‍ സീറ്റ് നൽകാത്ത കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന. നേരത്തെ ഡിഎംകെയിൽ നിന്നാണ് ഖുശ്ബു കോൺഗ്രസ്സിലെത്തിയത്. അതിന് ശേഷം കോണ്‍ഗ്രസ്സില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്നും ബിജെപിയിലേയ്ക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞിരുന്നത്.