കല്യാണത്തിന് മിന്നുനു സാരി വേണ്ട. ലെഹങ്ക മതി മാലാഖ കുഞ്ഞുങ്ങളാണ്, മക്കളെക്കുറിച്ച് ഫിറോസ്

ബിഗ്‌ബോസ് സീസൺ മൂന്നിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ഫിറോസ്. പ്രൊഡ്യൂസർ, അവതാകൻ തുടങ്ങി നിലകളിൽ കരിയർ ആരംഭിച്ച അദ്ദേഹം ആർജെ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ആർജെ എന്നതിൽ ഉപരി സമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ ട്രെയ്‌നർ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. 105 മണിക്കൂർ നീണ്ട ഒരു റോഡിയോ അവതരണത്തിന്റെ പേരിൽ ലിംക ബുക്ക് ഓഫ് റെക്കോർഡിലും ഫിറോസ് ഇടം നേടിയിട്ടുണ്ട്. കിടിലം ഫിറോസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള മക്കളുടെ കാഴചപ്പപ്പാടുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ് ഫിറോസ്

വാക്കുകൾ,

! വളർന്നു എന്റെ മാലാഖ കുഞ്ഞുങ്ങൾ. വല്ലപ്പോഴുമാണ് ഒരുമിച്ചൊരു യാത്രയൊക്കെ. കഴിഞ്ഞ ദിവസം കൊല്ലത്തേയ്ക്കുള്ള യാത്ര. ചർച്ച ഒപ്പമുള്ള രണ്ടു കൂട്ടുകാരുടെ പെങ്ങന്മാരുടെ കല്യാണം വരുന്നു എന്നതാണ്. അവന്മാർ നെഞ്ചിനകത്തു കൊണ്ടു നടക്കുന്ന ആവലാതിയും ടെൻഷനും ഒക്കെ പങ്കുവച്ചു വണ്ടി ഓട്ടുന്ന എന്നോട്.. പൊന്നു: പപ്പാ കുറേ തവണ ‘കെട്ടിച്ചു വിടുന്നു ‘എന്ന് പറഞ്ഞല്ലോ, എവിടെക്കാ ഈ കെട്ടിച്ചിട്ട് വിടുന്നേ? ഞാൻ: ഭർത്താവിന്റെ വീട്ടിലേക്ക്.

പൊന്നു : അതെന്തിനാ അങ്ങോട്ട് വിടുന്നേ? ഞാൻ: അവർക്കൊരുമിച്ചു ജീവിക്കാൻ. മിന്നു: അത് ലോജിക് അല്ലല്ലോ പപ്പാ. ആ അങ്കിളിന്റെ സിസ്റ്ററെ അങ്ങോട്ട് വിട്ടാൽ നിങ്ങൾക്ക് ആ ചേച്ചി അവരുടെ അച്ഛന്റേം അമ്മേടേം അടുത്തില്ല. മാത്രമല്ല പോകുന്ന വീട്ടിൽ ആള് കൂടുകയും ചെയ്യില്ലേ? ഗേൾസിനെ കെട്ടിച്ചു വിടാമെങ്കിൽ ബോയിസിന്റെ വീട്ടുകാർ ബോയിസിനെയും കെട്ടിച്ചു വിടണ്ടേ? എന്നിട്ടവർ രണ്ടും പുതിയൊരു വീട്ടിൽ താമസിക്കട്ടെ. അപ്പൊ അല്ലേ രണ്ടു വീട്ടുകാർക്കും തുല്യമാവുള്ളു? ഞാൻ – (ഒരു ചിരി. പിന്നെ മൗനം) പൊന്നു :അങ്കിൾമാരുടെ പെങ്ങളുമാരെ കെട്ടിച്ചു വിടാൻ എന്തിനാ ടെൻഷൻ അവർക്ക്?

ഞാൻ :കൊറേ ക്യാഷ് വേണ്ടേ? നല്ല ചിലവല്ലേ? മിന്നു: എന്താ ചിലവ്? ഞാൻ :ഓഡിറ്റോറിയം ബുക്ക് ചെയ്യണം. നാട്ടുകാരെ വിളിക്കണം. സദ്യ കൊടുക്കണം. ആഭരണങ്ങൾ മേടിക്കണം. തുണി എടുക്കണം. വിഡിയോഗ്രഫി, ഫോട്ടോഗ്രഫി അങ്ങനെ അങ്ങനെ പോകും ചിലവുകൾ. മിന്നു: അങ്കിളുമാരോട് പറയൂ കല്യാണം ഓൺലൈൻ ആക്കാൻ. ഓഡിറ്റോറിയം വേണ്ടല്ലോ. കോവിഡ് പേടിയും വേണ്ട. നാട്ടുകാരെ സൂമിൽ വിളിക്കാം. പൊന്നു :ആഭരണം എന്തിനാണെന്ന് പൊന്നുവിന് ഇതുവരെ മനസിലായിട്ടില്ല. കൊറേ മാലേം കൊറേ വളേം ഒക്കെ ഇടുമ്പൊ ചേച്ചിമാരുടെ ഭംഗിയേ പോകും. ഒരു മാല, നാലു വള. അത് പോരേ? ഗോൾഡിനെക്കാൾ ഭംഗി സിമ്പിൾ ആയിട്ടുള്ള ഓർണമെന്റ്‌സ് അല്ലേ? പിന്നെ കല്യാണ സാരിയൊക്കെ കൊറേ കാശ് കൊടുത്തു മേടിക്കുന്നത് നഷ്ടമാണ്. ഒറ്റ ദിവസമേ ഉടുക്കു. എന്നിട്ട് ജീവിത കാലം മുഴുവൻ അലമാരയിൽ വയ്ക്കും (അവളത് പറയുമ്പോ പെട്ടെന്ന് ഞാൻ വീട്ടിലെ അലമാരയിലെ പിങ്ക് നിറമുള്ള സാരി ഓർത്തുപോയി)

പൊന്നു തുടർന്നു -വീഡിയോയും ഫോട്ടോയുമൊക്കെ ഫോണിലോ അങ്കിൾമാരുടെ കൂട്ടുകാരുടെ ക്യാമറയിലോ ഒക്കെ എടുത്ത് ഡിജിറ്റൽ ആയി സ്റ്റോർ ചെയ്തൂടെ? അതല്ലേ ഈസി. ആൽബമൊക്കെ പൂത്തു പോകും. മിന്നു -അല്ലെങ്കിൽ പപ്പാ വേറൊരു കാര്യം ചെയ്യണം. കല്യാണത്തിന് ടോട്ടൽ എത്ര രൂപ ആകുന്നു എന്ന് കണക്ക് നോക്കണം. പകുതി ബോയിസിന്റെ വീട്ടുകാരും പകുതി ഗേൾസിന്റെ വീട്ടുകാരും ഷെയർ ചെയ്യണം. അതല്ലേ നല്ലത്? (ഇവർ ഇച്ചിരിക്കൂടെ വളരുമ്പോ അഭിപ്രായം മാറി തന്തപ്പടിയായ എന്നെ കൊണ്ട് എത്രലക്ഷം ലോൺ എടുപ്പിക്കും എന്ന സംശയ മുനയോടെ രണ്ടിനെയും ഞാൻ കണ്ണാടിയിലൂടെ ഒന്നിരുത്തി നോക്കി) പൊന്നു: എന്താ പപ്പാ സ്ത്രീധനം? (വന്നു. കാതലായ ചോദ്യം എത്തി)

ഞാൻ – അതായത് നമ്മുടെ സമൂഹത്തിൽ പെൺകുട്ടികളെ കല്യാണം കഴിച്ചയക്കുമ്പോ കല്യാണം കഴിക്കുന്ന ആൾക്ക് ഇച്ചിരി സ്വർണവും കുറച്ചു കാശും ഒരു കാറും വീടുമൊക്കെ കൊടുക്കുന്ന ഒരു രീതിയുണ്ട്. മിന്നു: ഓക്കേ. ഗേൾസിന് എന്ത് കിട്ടും? (ഞാൻ -ഒരു കുഞ്ഞ് അന്തം വിടൽ ) ഗേൾസ് ആണ് കൊടുക്കേണ്ടത്. ബോയിസിന് കിട്ടും. മിന്നു: അതെങ്ങനെ ലോജിക്കൽ ആകും? ഗേൾസ് കൊടുത്താൽ ബോയിസും തരണം. അല്ലെങ്കിൽ രണ്ടുപേരും കൊടുക്കരുത്. പൊന്നു :അല്ലെങ്കിൽ പപ്പാ ഗേൾസിനെ കല്യാണം കഴിക്കാൻ ബോയ്‌സ് സ്വർണവും വീടും കാറും ഒക്കെ ഇങ്ങോട്ട് തരട്ടെ. ബോയിസിനെ കല്യാണം കഴിക്കാൻ ഗേൾസ് അങ്ങോട്ട് അതുപോലെ സ്വർണത്തിന്റെ പകുതി കാശും വീടിന്റെയും കാറിന്റെയും ഒക്കെ പകുതി കാശും അങ്ങോട്ട് കൊടുക്കാം. അപ്പൊ അല്ലേ ലോജിക്കൽ ആവുള്ളു.

ഞാൻ -എന്റെ പ്രിയപ്പെട്ട ലോജിക്കൽ കുട്ടികളെ, കെട്ടാൻ ആരും വരാതെ മൂത്തു നരച്ചു നിന്നിട്ട് ലോജിക്കും നോക്കി ഇരിക്കാൻ നിങ്ങൾ തയാറാണോ? പൊന്നു: എന്റെ പ്രിയപ്പെട്ട പപ്പാ ഈ കേട്ടതൊക്കെ വച്ച് കല്യാണം എന്നത് ഭയങ്കര ടെൻഷനും വേറൊരു വീട്ടിൽ പോയി താമസിക്കലും ഒരുപാട് കാശ് ചിലവുള്ള പരിപാടിയുമല്ലേ? മാത്രമല്ല ഞങ്ങളെ ആരെങ്കിലും കെട്ടുന്നത് എന്തിനാ? കെട്ടുന്നത് ഡോഗിനെയും പശുവിനെയും ഒക്കെയല്ലേ? ഞങ്ങൾ ആരേം കെട്ടിയിടില്ല. അപ്പൊ ഞങ്ങളെയും ആരും കെട്ടിയിടണ്ട! കെട്ടിച്ചു ഞങ്ങളെ അങ്ങു വിട്ടുകളയാം എന്ന് ആലോച്ചിക്കേം വേണ്ട. കാറിൽ കൂട്ടച്ചിരി.

അവർ പറഞ്ഞതിലെ ലോജിക്കും പ്രാക്ടിക്കൽ അല്ലായ്മയും ആഴത്തിൽ ഉള്ള ചിന്തയും ഇപ്രായത്തിലെ അഭിപ്രായവും ഒക്കെക്കൂടി കൂടി കലർന്ന ചിരി. വിഷയം വിട്ടു. മറ്റേതൊക്കെയോ വിഷയങ്ങൾ ആയി പിന്നെ. ചരിത്രം ടിപ്പു സുൽത്താൻ, ഉണ്ണിയാർച്ച, മുഗൾ രാജവംശം ഒക്കെയായി അങ്ങനങ്ങു പോയി ചർച്ചകൾ. കൊല്ലം എത്തി പരിപാടിയും കഴിഞ്ഞു ഒന്നര മണിക്കൂർ വണ്ടിയോടിച്ചു വൈകി വീടെത്തി ഗേറ്റ് തുറന്നപ്പോ ബാക് സീറ്റിൽ പകുതി മയക്കത്തിലായിരുന്ന മിന്നു എഴുന്നേറ്റ് തെല്ലുറക്കെ: പപ്പാ, ന്തേ? കല്യാണത്തിന് മിന്നുനു സാരി വേണ്ട. ലെഹങ്ക മതി! മാലാഖ കുഞ്ഞുങ്ങളാണ്. ലോകത്തെക്കുറിച്ചു എന്തറിയാം. സമൂഹത്തെ കുറിച്ചു നല്ലറിവുകൾ മാത്രമുള്ളവർ. നാട്ടുനടപ്പും ആചാരങ്ങളും ലോജിക്കൽ ആണോ എന്നന്വേഷിക്കുന്ന കുട്ടികൾ. വിശ്വാസം എന്താണ് അന്ധവിശ്വാസം എന്താണെന്ന് വേർതിരിച്ചു മനസിലാക്കുന്നവർ!അവർ വളരുകയാണ്. ഒപ്പം എന്റെ ആധികളും പരക്കട്ടെ പ്രകാശം