ചുണ്ടിൽ ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ കുറ്റമല്ല: ബോംബെ ഹൈക്കോടതി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം ചുംബിക്കുന്നതും, സ്‌നേഹത്തോടെ സ്‌പർശിക്കുന്നതും പ്രകൃതിവിരുദ്ധമായ കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് അനുജ പ്രഭുദേശായിയുടേതായാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടയായിരുന്നു കോടതി പരാമർശം.  മെയ് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് അനുജ ഇക്കാര്യം പരാമർശിക്കുന്നത്.

പ്രതി വികാസ് മോഹൻലാൽ ഖേലാനി, ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ ഉള്ളത്. കോടതി വീക്ഷണത്തിൽ ഇതിനെ പ്രകൃതിവിരുദ്ധ കുറ്റമായി കാണാൻ കഴിയില്ലെന്ന് ജസ്റ്റിസ് അനുജ വ്യക്തമാക്കി. പിന്നാലെ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

2021 ഏപ്രിൽ 17 നാണ് വികാസ് മോഹൻലാലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയുന്നത്. 14 കാരന്റെ അച്ഛൻ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. അലമാരയിൽ നിന്ന് പണം നഷ്ടപ്പെടുകയും, അന്വേഷണത്തിൽ മകനാണ് എടുത്തതെന്നും പിതാവ് കണ്ടെത്തി. കാര്യം തിരക്കിയപ്പോൾ പ്രതിക്ക് നൽകാനാണ് പണം മോഷ്ടിച്ചതെന്ന് കുട്ടി സമ്മതിച്ചു. പിന്നാലെയാണ് ഓൺലൈൻ ഗെയിം റീചാർജ് ചെയ്യുന്നതിനായി കടയിലേക്ക് പോകാറുള്ളതും, പ്രതി പീഡിപ്പിക്കുന്നതും പിതാവ് അറിയുന്നത്.