വിജയ് പി നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തി, ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭനന്ദിക്കുന്നുവെന്ന് മന്ത്രി കെ കെ ശൈലജ, പ്രതിഷേധ മാര്‍ഗത്തേക്കുറിച്ച് പിന്നീട് ചിന്തിക്കാം

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമാർശം നടത്തിയ വിജയ് പി.നായർക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിജയ് പി.നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവർത്തിയെന്ന് ആരോഗ്യമന്തി പറഞ്ഞു. പ്രതിഷേധ മാർഗത്തേക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

യൂട്യൂബ് ചാനലിലൂടെ വളരെ മോശം പരാമർശമാണ് സ്ത്രീകരൾക്കെതിരെ വിജയ് പി നായർ നടത്തിയതെന്നും, ഇയാൾക്കെതിരെ കേസെടുക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കുന്നത് തെറ്റല്ല, പിന്നെ പ്രതികരണം ഏത് അറ്റം വരെ എന്നുള്ള കാര്യമൊക്കെ നിയമപരമായി തീരുമാനിക്കുന്നതാണ്.

ഭാഗ്യലക്ഷ്മിയും കൂട്ടരും ഇതിനെതിരെ ശക്തമായി പ്രതികരച്ചതിൽ സന്തോഷമുണ്ട്, അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ച മാർഗം പിന്നീട് ചർച്ച ചെയ്യാം. അയാൾ നടത്തിയ അങ്ങേയറ്റത്തെ വൃത്തികെട്ട സമീപനമാണ്. അത്തരം വൃത്തികെട്ടയാളുകളെ മാറ്റി നിർത്താൻ സ്ത്രീ-പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണമെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.

യൂട്യൂബിൽ അശ്ലീല വിഡിയോകളിട്ട വിജയ് പി.നായർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങൾ മാത്രമാണ്. എന്നാൽ ഇയാളെ കൈകാര്യം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്നു പേർക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തി. പ്രതികരിച്ചതിന്റെ പേരിൽ ജയിലിൽ പോകാനും തയാറെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശനെതിരെയും കേസെടുത്തു.

അടി കിട്ടിയതിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായർ രാത്രി നിലപാട് മാറ്റി പരാതി നൽകുകയായിരുന്നു. അതിക്രമിച്ച് കയറൽ, മർദനം തുടങ്ങി ജാമ്യം കിട്ടാത്ത കുറ്റങ്ങൾ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. ലാപ്ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണകുറ്റവും ചുമത്തി.