ശസ്ത്രക്രിയക്കിടയില്‍ കത്രിക കുടുങ്ങിയ സംഭവം,കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര പരാതി. പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര പരാതി. ഗുരുതരമായ പിഴവ് ആണ് ശസ്ത്രക്രിയ നടന്ന 5 വര്‍ഷം മുൻപ് സംഭവിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റര്‍ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നു യുവതി അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് നിരവധി.
കോഴിക്കോട് സ്വദേശിനി ഇത്രകാലം ജീവിച്ചിരുന്നത് തന്നെ അത്ഭുതം. യുവതി അനുഭവിച്ചത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. ഒരു ചാനലിലൂടെയാണ് ഹര്‍ഷിനയ്ക്ക് ശസ്ത്രക്രിയക്കിടയില്‍ ഉണ്ടായ പിഴവ് പുറത്തുവന്നത്. സര്‍ക്കാര്‍ ആശുപത്രികളുടെ വീഴ്ചകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പ്രതിഷേധം ശക്തമാകുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രതിഷേധം ശക്തമായപ്പോള്‍ വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
2017 നവംബര്‍ മാസത്തിലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുര്‍ബലമായതോടെ വൃക്കരോഗമോ ക്യാന്‍സറോ ബാധിച്ചെന്ന് വരെ ഹര്‍ഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ സിടി സ്‌കാനിംഗിലാണ് ശരീരത്തില്‍ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.
സാധാരണക്കാരന്റെ ആശ്രയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍,എന്നാല്‍ അവിടെ നിന്ന് പുറത്ത് വരുന്നത് ഇത്തരത്തിലുള്ള ഗുരുതര പിഴവുകള്‍. 5 വര്‍ഷത്തോളം ആണ് യുവതി കത്രികയുമായ് നടന്നത്. മെഡിക്കല്‍ കോളേജുകളില്‍ ഈ പിഴവുകള്‍ ഉണ്ടാകുന്നു,ഇത് ആദ്യമായല്ല, ഇതുപോലത്തെ എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡോക്ടര്‍മാരെ വിശ്വസിച്ചാണ് രോഗികളും അവരുടെ പ്രിയപ്പെട്ടവരും എത്തുന്നത്. എന്നാല്‍ രക്ഷിക്കേണ്ട കരങ്ങള്‍ തന്നെ ഇതുപോലെ അശ്രദ്ധ കാണിക്കുന്നു. ഒരുനിമിഷത്തെ അശ്രദ്ധ മതി ഒരു ജീവന്‍ നഷ്ടപ്പെടാന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പിഴവുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും എന്ത് നടപടിയാണ് വകുപ്പ് സ്വീകരിക്കുന്നത്. കത്രികയുമായി നടന്ന യുവതി അനുഭവിച്ചത് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ്. ഇതിനൊക്കെ ആര് സമാധാനം പറയും? ആര് പരിഹാരം കാണും.
കഴിഞ്ഞ ദിവസം പാലക്കാട് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അതിന് പിന്നാലെയാണിപ്പോള്‍ കത്രിക കുടുങ്ങിയ സംഭവം. ആശുപത്രികള്‍ ആളെക്കൊല്ലാനാണോ തുറന്ന് വെച്ചിരിക്കുന്നത്. അവിടെ നടക്കുന്നത് കഴുത്തറപ്പന്‍ കച്ചവടം. മുന്നിലെത്തുന്ന രോഗികളെ കച്ചവട ചരക്കായ് മാത്രം കാണുന്ന എത്രയോ ആശുപത്രികള്‍. ആശുപത്രിയിലേക്ക് പോകാന്‍ തന്നെ ഭയക്കുകയാണ്. പാലക്കാട് യാക്കര തങ്കം ആശുപത്രിയില്‍ യുവതിയും കുഞ്ഞും മരിച്ചതില്‍ ഡോക്ടര്‍മാരുടെ കടുത്ത അനാസ്ഥയാണ്.
വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തതു മൂലം യുവതിയുടെ ഗര്‍ഭപാത്രത്തില്‍ 9.5 സെന്റിമീറ്റര്‍ കീറല്‍ ഉണ്ടായി. ഇത് കേസ് ഷീറ്റില്‍ പറയുന്നില്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോള്‍, എടുത്തുമാറ്റിയ ഗര്‍ഭപാത്രം നല്‍കിയില്ല. പൊലീസ് ഇടപെട്ടാണ് ഗര്‍ഭപാത്രം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കൊടുത്തത്. ഇങ്ങനെ മനുഷ്യനെ കൊല്ലാനുള്ള ഇടങ്ങളായ് മാറുകയാണ് ആശുപത്രികൾ.