ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്ത് കെപിസിസി

കൊച്ചി. ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്ത് കെപിസിസി. തരൂരിനെ വിമര്‍ശിച്ച് പ്രശ്നം വഷളാക്കരുതെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തരൂരിന്റെ വ്യക്തിത്വം പാര്‍ട്ടി ഉപയോഗപ്പെടുത്തണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിന് എതിരെയും വിമര്‍ശനമുണ്ടായി.

അസമയത്തുണ്ടായ പ്രസ്താവനയാണത്. സമൂഹത്തില്‍ അവമതിപ്പുണ്ടായി. സുധാകരന്റെ പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഒഴിവാക്കപ്പെടേണ്ട പ്രസ്താവനയായിരുന്നു. നെഹ്റുവിനെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നെന്നും എംഎം ഹസന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ പല നേതാക്കളും തുടക്കത്തില്‍ തരൂരിനെ എതിര്‍ക്കുന്ന നിലപാടാണു സ്വീകരിച്ചിരുന്നത്.

എന്നാല്‍ തരൂര്‍ ഇതുവരെ പാര്‍ട്ടിവിരുദ്ധമായ ഒന്നും സംസാരിച്ചിട്ടില്ല. തികഞ്ഞ മതേതര നിലപാടാണ് തരൂരിന്റേത്. അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ ആള്‍ക്കൂട്ടം എത്തുന്നുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. തരൂരിനെ ഉള്‍ക്കൊള്ളേണ്ടതായിരുന്നുവെന്ന് എ ഗ്രൂപ്പും കെ.മുരളീധരനും നിലപാടെടുത്തു.

അതേസമയം സിപിഎമ്മിന്റെ പ്രശംസയില്‍ വീഴാതെ തക്ക മറുപടി നല്‍കിയ മുസ്ലിം ലീഗിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം അഭിനന്ദിച്ചു. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നതു ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങള്‍ക്കു ലീഗ് മറുപടിയും നല്‍കി.