കെഎസ്ഇബി വൈദ്യുത നിരക്കില്‍ സര്‍ചാര്‍ജ് പിടിച്ചു തുടങ്ങി

കൊച്ചി. വൈദ്യുതിനിരക്കില്‍ സര്‍ച്ചാര്‍ജ് പിടിച്ച് തുടങ്ങി കെഎസ്ഇബി. വൈദ്യുതി വാങ്ങുന്നതിന് വന്ന അധിക ചെലവ് ഇന്ധനസര്‍ച്ചാര്‍ജായി ഫെബ്രുവരി മുതലുള്ള വൈദ്യുതി നിരക്കാണ് പിടിക്കുന്നത്. യൂണിറ്റിന് 50 പൈസ നിരക്കിലാണ് പിടിക്കുന്നത്. അതേസമയം 40 യൂണിറ്റില്‍ താഴെ ഉപഭോഗമുള്ള ഗാര്‍ഹികോപഭോക്താക്കളെ സര്‍ച്ചാര്‍ജില്‍ നിന്നും ഒഴുവാക്കി.

താപനിലയങ്ങളില്‍ ഇറക്കുമതി ചെയ്ത വിലകൂടിയ കല്‍ക്കരി ഉപയോഗിച്ചതിനാല്‍ അവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിവിലയും കുതിച്ചുയര്‍ന്നിരുന്നു. ഇതോടെ 2022 ഏപ്രില്‍മുതല്‍ ജൂണ്‍വരെ കേരളത്തിന് വൈദ്യുതിവാങ്ങാന്‍ അധികവില നല്‍കേണ്ടിവന്നു. ഇങ്ങനെ ഓരോ മാസവുംവന്ന അധികചെലവ് അതതുമാസംതന്നെ കെഎസ്ഇബി ഈ താപനിലയങ്ങള്‍ക്ക് നല്‍കിയിരുന്നു. ഈ തുക തിരിച്ചുപിടിക്കാനാണിപ്പോള്‍ ഇന്ധനസര്‍ച്ചാര്‍ജ് ഈടാക്കുന്നത്. സര്‍ച്ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു.

തുടര്‍ന്ന് 2023 ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെയുള്ള നാലുമാസത്തെ ഉപഭോഗത്തിന് സര്‍ചാര്‍ജ് ഈടാക്കാന്‍ അനുമതിനല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബിക്കുവന്ന അധികചെലവായ 87.07 കോടി രൂപ ഇതിനകം തിരിച്ചുപിടിക്കാനായില്ലെങ്കില്‍ ഈ തുക പിരിച്ചെടുക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ വിഭാഗം ഉപഭോക്താക്കളില്‍നിന്നും സര്‍ച്ചാര്‍ജ് ഈടാക്കാനും അനുമതി നല്‍കിയിരുന്നു.