ഭരിക്കുന്ന ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കണം; പോസ്റ്റര്‍ വിവാദത്തില്‍ കുഞ്ചാക്കോ ബോബന്‍

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍. ഈ പരസ്യം കണ്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നത്. സിനിമ കണ്ട ആളുകളോട് ചിത്രത്തെക്കുറിച്ച് ചോദിക്കണമെന്നും നടന്‍ ആവശ്യപ്പെട്ടു. പറയുന്ന കാര്യങ്ങളിൽ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട കാര്യങ്ങൾ തന്നൊണ്. അതിനെക്കാൾ ഉപരി വിശാലമായി ചിന്തിച്ച് മറ്റുള്ള തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.

നമ്മള്‍ കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് കാണുകയാണെങ്കില്‍ സ്മൂത്ത് ആയിട്ട് മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിൽ കുഴിമാത്രമല്ല പ്രശ്നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയിൽ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് സിനിമ.

ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയയോ സർക്കാരിനെയോ ടാർ​ഗെറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു രാഷ്ട്രീയ- ജനവിഭാ​ഗത്തെ മാത്രം ടാർ​ഗെറ്റ് ചെയ്തു കൊണ്ടുള്ള രീതിയിലല്ല സിനിമ എടുത്തിരിക്കുന്നത്. മാറിമാറി ഭരിക്കുന്ന ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും നമ്മുടെ സാധാരണകാരന്റെ അവസ്ഥ മനസ്സിലാക്കണം. ഏതൊക്കെ തലത്തിലാണ് ഇവിടെ പ്രശ്നങ്ങൾ നടക്കുന്നതെന്ന് വളരെ സിമ്പിളായിട്ട് ഹ്യൂമറിന്റെ അകമ്പടിയോടെ സിനിമ പറയുന്നു.

താന്‍ ആസ്വദിച്ചൊരു പരസ്യമാണിത്. കാരണം സിനിമ കണ്ടുകഴിയുമ്പോള്‍ സിനിമയുടെ കഥയെന്താണെന്ന് മനസിലാക്കുകയും പരസ്യത്തെക്കാളുപരി കഥയിലേക്ക് വരികയും ആസ്വദിക്കുകയും കാണുകയും ചെയ്യുന്നൊരു കാഴ്ചയാണ് താന്‍ തിയറ്ററില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് രേഖപ്പെടുത്തിയ ചിത്രത്തിൻ്റെ പോസ്റ്റാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. തിയേറ്റർ ലിസ്റ്റ് പങ്കുവച്ചുള്ള പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഇടത് അനുകൂലികൾ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.