ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്‍കാന്‍ നിരവധി പേര്‍ തയ്യാറാണെങ്കിലും സഭയുടെ പിന്തുണയില്ല: കന്യാസ്ത്രീകള്‍

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പുതിയ ആരോപണത്തില്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറായിരുന്നുവെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. സാക്ഷിയായ കന്യാസ്ത്രീ തയ്യാറാകാത്തതിനാല്‍ ആണ് പൊലീസ് കേസെടുക്കാതിരുന്നത്. ഫ്രാങ്കോ കന്യാസ്ത്രീക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദ്ദത്തിലാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു. ഫ്രാങ്കോക്കെതിരെ കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി മുന്നോട്ട് വരാന്‍ സാധ്യതയുണ്ട്. പുതിയ വെളിപ്പെടുത്തല്‍ അതിന്റെ തെളിവാണെന്നും കോടതിയില്‍ നിന്നും നീതി വൈകരുതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

നേരത്തയുള്ള കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് ആരോപണമുന്നയിച്ചത്. 2017ല്‍ മഠത്തില്‍വെച്ച്‌ ബിഷപ്പ് കടന്നു പിടിച്ചു, വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തി, ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു എന്നിങ്ങനെയാണ് കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ വിടുതല്‍ ഹരജിയില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായി. കേസിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രഹസ്യ വാദമാണ് നടന്നത്. സാക്ഷിമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. ഫ്രാങ്കോയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് വാദിച്ചത്. ഈ മാസം 29ന് കേസിലെ വാദം തുടരും.

ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ പേർ വെളിപ്പെടുത്തലവുമായി മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ. കേസിൽ പുതിയ വെളിപ്പെടുത്തൽ ഉണ്ടായത് ഇതിന്റെ തെളിവാണെന്നും അവർ വ്യക്തമാക്കി . ബിഷപ്പിനെതിരായ പരാതിയിൽ കോടതിയിൽ നിന്ന് നീതി വൈകരുതെന്നും ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയവർ സമ്മർദ്ദത്തിലാണെന്നും സിസ്റ്റർ ലൂസി ആരോപിച്ചു.

2015 വരെ ജലന്ധറിലും ബീഹാര്‍ രൂപതയ്ക്ക് കീഴിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസില്‍ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ഇപ്പോള്‍ ആരോപണമുന്നയിച്ചിട്ടുള്ളത്.ബിഷപ്പ് തന്റെ ശരീരഭാഗങ്ങള്‍ കാണിക്കുകയും, കന്യാസ്ത്രീയോടും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടതായും സാക്ഷിമൊഴിയില്‍ വ്യക്തമാക്കുന്നു. പക്ഷെ തനിക്ക് എതിര്‍പ്പുണ്ടായിട്ടും പരാതിപ്പെടാന്‍ ധൈര്യമുണ്ടായില്ലെന്നും, അതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. കുറവിലങ്ങാട് മഠത്തില്‍ വെച്ച്‌ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷിമൊഴി നല്‍കുന്നതിനിടെയാണ് കന്യാസ്ത്രീ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്.