ഐസിയുവിലെ പീഡനം ; യൂറിന്‍ബാഗ് ഉണ്ടോയെന്ന് നോക്കിയതാണെന്ന് അറ്റൻഡർ

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്‌തിക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെ 15 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുടെ വസ്ത്രങ്ങള്‍ സ്ഥാനം മാറിക്കിടക്കുന്നതുകണ്ട് അറ്റന്‍ഡറോട് ചോദിച്ചിരുന്നെന്നും യൂറിന്‍ബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നല്‍കിയെന്നും നഴ്‌സ് മൊഴി നല്‍കി.

തൈറോയ്ഡ് രോഗിക്ക് യൂറിന്‍ബാഗ് ആവശ്യമില്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ശകാരിച്ചെന്നും മൊഴിയിലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് സ്ത്രീകളുടെ ഐ.സി.യു.വിലേക്ക് മാറ്റിയപ്പോള്‍ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. ശാസ്ത്രീയ പരിശോധനകള്‍ കഴിയുന്നത്ര വേഗത്തിൽ നടത്തും. യുവതിയുടെ ആരോഗ്യസ്ഥിതികൂടി പരിഗണിച്ചാകും ഇത് നടത്തുക.

സംഭവദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സംഭവദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ശശീന്ദ്രന്‍ മുന്‍പ് ഒരു നഴ്‌സിനോട് അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്നും വിവരം ലഭിച്ചു.

സംഭവത്തിനു ശേഷം സ്‌കൂള്‍ സഹപാഠികളായിരുന്നവര്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുകയായിരുന്നു പ്രതി കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായിരുന്നു. ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിയെ പോലീസ് ചോദ്യംചെയ്തു വരികയാണ്.