ജനിച്ച ഉടനെ തന്റെ മകളെ കാണുന്നത് ദിലീപ്, അഞ്ച് ആറ് ദിവസം കഴിഞ്ഞാണ് ഞാന്‍ കാണുന്നത്, ലാല്‍ ജോസ് പറയുന്നു

മലയാളികളുടെ പ്രിയ സംവിധായകനാണ് ലാല്‍ ജോസ്. ഒരേസമയം സന്തോഷവും സങ്കടവും നിറഞ്ഞ അവസ്ഥയിലൂടെ കടന്ന് പോവുകയാണ് അദ്ദേഹം. അടുത്തിടെയാണ് ലാല്‍ ജോസിന്റെ മകള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അപ്പൂപ്പനായതിന്റെ സന്തോഷം ഒരു വശത്ത്. എന്നാല്‍ ഇതിനിടെയാണ് പിതാവ് മരിക്കുന്നത്. ആ ദുഖം മറ്റൊരു വശം. ഇപ്പോഴിതാ ലാല്‍ ജോസിനോട് രസകരമായൊരു ചോദ്യവുമായി എത്തിയിരിക്കുകയാണ് നടി കാവ്യ മാധവന്‍. ലാല്‍ ജോസിന്റെ പല പ്രമുഖ നടിമാരും അദ്ദേഹത്തോട് ചില ചോദ്യങ്ങളുമായി ഈ ആഴ്ചത്തെ വനിതയില്‍ വന്നിരുന്നു. ആദ്യമായി ലാല്‍ ജോസിനെ കണ്ടപ്പോള്‍ അദ്ദേഹം വിവാഹിതന്‍ ആയിരുന്നില്ല. പിന്നീട് പല റോളുകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. ആ മാറ്റങ്ങളെ കുറിച്ചാണ് കാവ്യ ചോദിച്ചത്. നടിയുടെ ചോദ്യവും സംവിധായകന്റെ ഉത്തരവും വായിക്കാം…

‘പൂക്കാലം വരവായ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ലാലു ചേട്ടന്‍ ബാച്ചിലറാണ്. പിന്നെ കാണുന്നത് ഭര്‍ത്താവിന്റെ റോളിലാണ്. മൂത്തമകള്‍ ലച്ചു ഉണ്ടായി കഴിഞ്ഞ് വീട്ടില്‍ പോയപ്പോള്‍ അച്ഛന്‍ ഭാവം, പിന്നെ അമ്മായിയച്ഛനും ഇപ്പോള്‍ അപ്പൂപ്പനും. ഈ മാറ്റത്തെ കുറിച്ച് പറയാമോ എന്നാണ് കാവ്യ മാധവന്‍ ലാല്‍ ജോസിനോട് ചോദിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മകന്റെയും അച്ഛന്റെയും അപ്പൂപ്പന്റെയും റോളില്‍ ഒരുമിച്ച് ആശുപത്രിയില്‍ നില്‍ക്കേണ്ട സാഹചര്യം എനിക്കുണ്ടായി. എന്റെ അച്ഛന്‍ ആശുപത്രിയിലായിരുന്നു. ആ സമയത്ത് തന്നെ മകളെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തു. ഒരിടത്ത് അച്ഛന്‍ സീരിയസായി കിടക്കുന്നത് ഓര്‍ത്തുള്ള മകന്റെ വേവലാതി. ഒപ്പം മകളുടെ അവസ്ഥ ഓര്‍ത്ത് അച്ഛന്‍ എന്ന നിലയ്ക്കുള്ള ടെന്‍ഷന്‍. അപ്പൂപ്പനായ ശേഷം ഒരു ദിവസമേ എനിക്ക് എല്ലാവരുടെയും കൂടെ നില്‍ക്കാന്‍ സാധിച്ചുള്ളു. ഞാന്‍ അപ്പച്ചന്റെ അടുത്തേക്ക് പോയി. പേരക്കിടാവിന്റെ ഫോട്ടോയും വീഡിയോയും കാണിച്ച് കൊടുത്തു. അപ്പച്ചന് അവനെ കാണാനാകണം എന്നത് എന്റെ പ്രാര്‍ഥനയായിരുന്നു.

എന്റെ മക്കളുടെ കുട്ടിക്കാലം അവര്‍ക്കൊപ്പം ചിലവഴിക്കാന്‍ സാധിച്ചിട്ടില്ല. പേരക്കുട്ടിയ്ക്കൊപ്പം കുറച്ച് കാലം ചെലവഴിക്കണം. കുറച്ച് ചിത്രങ്ങള്‍ എടുക്കണം, അതൊക്കെയാണ് ആഗ്രഹം. രണ്ടാമത്തെ മകള്‍ ജനിക്കുമ്പോള്‍ ഞാന്‍ ചന്ദ്രനുദിക്കുന്ന ദിക്കിന്റെ ഷൂട്ടിങിന് ഗുണ്ടല്‍പേട്ടിലാണ്. ദിലീപ് ആ സമയം നാട്ടിലുണ്ടായിരുന്നു. ദിലീപാണ് അവളെ ആദ്യം കാണുന്നത്. തിരിച്ച് സെറ്റില്‍ വന്ന് അവന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഇന്നാണെങ്കില്‍ ഫോട്ടോ വാട്സാപ് ചെയ്യാം. ജനിച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ദിവസമാണ് ഞാന്‍ അവളെ കാണുന്നത്. ‘കാവ്യയെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ ഒന്നിലോ രണ്ടിലോ പഠിക്കുകയാണ്. അന്നവള്‍ക്ക് മുന്‍നിരയിലെ ഒരു പല്ല് ഇല്ലായിരുന്നു. ഏഴില്‍ പഠിക്കുമ്പോള്‍ അഴകിയ രാവണന്‍. പതിനാല് വയസുള്ളപ്പോള്‍ ഭൂതക്കണ്ണാടി. പിന്നെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ നായികയായി. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ അവളും. അന്നും ഇന്നും സ്നേഹം ഒരേ പോലെ’.- ലാല്‍ ജോസ് പറഞ്ഞു.