ഹിമാചലില്‍ മുഖ്യമന്ത്രിയാകാന്‍ നേതാക്കളുടെ കരുനീക്കങ്ങള്‍ ശക്തം

ഷിംല. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി കടിപിടി നടത്തുന്നത്. അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്, ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുഖ്വീന്ദര്‍ സഖു, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രിയാകുവാന്‍ അവകാശം ഉന്നയിക്കുന്നത്.

നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭയ്ക്കായി സമ്മര്‍ദ്ദം ശക്തമാണ്. എംഎല്‍എമാര്‍ നേതാവിനെ തിരഞ്ഞെടുക്കുമെന്നും തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും പ്രതിഭ പ്രതികരിച്ചു. അന്തരിച്ച വീരഭദ്ര സിങ്ങിന്റെ പേരിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. അദ്ദേഹത്തിന്റെ പേരും ചിത്രവും ഉപയോഗിച്ച് ജയിച്ചതിന് ശേഷം ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ സാധിക്കില്ലെന്ന് പ്രതിഭ പറഞ്ഞു.