കൊമ്പന്‍ ടൂറിസ്റ്റ് ബസുകള്‍ മടിവാളക്ക് സമീപം നാട്ടുകാര്‍ തടഞ്ഞു.

ബെംഗളൂരു . കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നടപ്പാക്കിയതിനെ വെല്ലുവിളി ഉയർത്തിക്കൊണ്ടു ബസ് രജിസ്ട്രേഷനുകൾ കര്‍ണാടകയിലേക്ക് മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ മടിവാളയ്ക്കു സമീപം നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളുമായി വിനോദ യാത്രയ്ക്കുപോകുമ്പോഴാണ് ബസുകൾ നാട്ടുകാർ തടയുന്നത്.

ബസിന്റെ മുന്നിൽ ഫ്ലൂറസൻസ് ഗ്രാഫിക്സും, വലിയരീതിയിൽ എൽഇഡ‍ി ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റു വാഹനങ്ങൾക്ക് അപകടത്തിനു കാരണമാകുമെന്ന് ആരോപിച്ചാണ് നാട്ടുകാർ ബസ് തടഞ്ഞത്. നാട്ടുകാരും ബസ് ജീവനക്കാരും തമ്മിൽ ഇതേ തുടർന്ന് വാക്കുതർക്കാം നടന്നു. തുടർന്ന് ബസിന്റെ മുന്നിലെ ഫ്ലൂറസൻസ് ഗ്രാഫിക്സും മറ്റും ജീവനക്കാർ മറച്ചു വെച്ച ശേഷമാണ് നാട്ടുകാർ ബസിന്റെ യാത്ര തുടരാൻ അനുവദിക്കുന്നത്.

സംസ്ഥാന സർക്കാർ കൊണ്ട് വന്ന ഏകീകൃത കളര്‍ കോഡില്‍നിന്നു രക്ഷപ്പെടാന്‍ കേരളത്തിൽ നിന്ന് കര്‍ണാടകയിലേക്ക് കൊമ്പൻ ബസിന്റെ റജിസ്ട്രേഷനുകൾ ഉടമ ബന്ധുവിന്റെ പേരിൽ മാറ്റുകയായിരുന്നു. ഇത്തരത്തിൽ മുപ്പതോളം ബസുകളുടെ റജിസ്ട്രേഷന്‍ ബന്ധുവിന്റെ പേരില്‍ മാറ്റിയെന്നാണ് പത്തനംതിട്ടയി ലെ ഉടമ പറഞ്ഞിരിക്കുന്നത്. വടക്കഞ്ചേരി അപകടത്തിൽ പിന്നെ കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നടപ്പാക്കിയതിനെ കൊമ്പൻ ബസ് ഉടമമാത്രം ചെവിക്കൊള്ളാൻ കൂട്ടാക്കിയിരുന്നില്ല.