ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപെട്ടു, ട്രാഫിക് എ.സിമാർക്കും സി.ഐമാർക്കും നിൽപ്പ് ശിക്ഷ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതകുരുക്കിൽപ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർക്കും രണ്ട് സി.ഐമാർക്കും പൊലീസ് ആസ്ഥാനത്ത് അർദ്ധരാത്രിവരെ നിൽപ്പ് ശിക്ഷ!

ടെക്നോപാര്‍ക്കിലെ പ്രമുഖ ഐ.ടി കമ്ബനിയില്‍ എച്ച്‌. ആര്‍ വിഭാഗം മേധാവിയാണ് ഡി.ജി.പിയുടെ ഭാര്യ. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ഇവര്‍ ബൈപ്പാസില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ആറേമുക്കാലോടെ ഗവര്‍ണര്‍ക്ക് ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി പാളയം മുതല്‍ ചാക്ക ബൈപ്പാസ് വരെ പൊലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. വൈകുന്നേരം 6.40നാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നത്.

ഗവര്‍ണറുടെ വാഹനം കടന്നുവരുന്നതനുസരിച്ച്‌ ബൈപ്പാസിലും പാളയം- ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞു.ഈ നിയന്ത്രണത്തിനിടയിലാണ് സ്വകാര്യ വാഹനത്തില്‍ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യ കുരുക്കില്‍പ്പെട്ടത്. ഇത് പൊലീസ് ഓഫീസര്‍മാരാരും അറിഞ്ഞിരുന്നില്ല.

വൈകുന്നേരത്തെ ഗതാഗത കുരുക്കില്‍ അകപ്പെടാതെ ഗവര്‍ണറെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചതിന്റെ ആശ്വാസത്തില്‍ ഇരിക്കുമ്ബോഴാണ് ട്രാഫിക് ചുമതലയുള്ള നാല് ഓഫീസര്‍മാര്‍ക്കും അടിയന്തരമായി പൊലീസ് ആസ്ഥാനത്തെത്താന്‍ മേലുദ്യോഗസ്ഥരുടെ സന്ദേശം ലഭിച്ചത്. കാര്യമെന്തെന്നറിയാതെ ഓഫീസര്‍മാര്‍ നാലുപേരും പൊലീസ് ആസ്ഥാനത്തേക്ക് പാഞ്ഞു.

ഡി.ജിപിയെ നേരില്‍ കാണാനായിരുന്നു നാലുപേര്‍ക്കും ലഭിച്ച നിര്‍ദേശം. ഇതനുസരിച്ച്‌ എത്തിയ നാലുപേരെയും ഡി.ജി.പി നിറുത്തിപ്പൊരിച്ചതായാണ് വിവരം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ നിറുത്തിപൊയ്ക്കൊള്ളാനും ഗതാഗതകുരുക്ക് സൃഷ്ടിക്കാനായി നിങ്ങള്‍ നാലുപേരും ഇവിടെ ജോലിചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു ശാസനയത്രേ.

അരമണിക്കൂറോളം കണക്കിന് ശാസിച്ചശേഷം നാലുപേര്‍ക്കും പൊലീസ് ആസ്ഥാനത്ത് നില്‍പ്പ് ശിക്ഷയായിരുന്നു. പൊലീസ് മേധാവി ഓഫീസ് വിട്ടശേഷവും തിരികെ പോകാന്‍ അനുമതിയില്ലാതെ പൊലീസ് ആസ്ഥാനത്ത് നില്‍ക്കേണ്ടിവന്ന ഇവരെ ഒടുവില്‍ പൊലീസ് സംഘടനാ നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയാണ് പോകാന്‍ അനുവദിച്ചത്