മദര്‍ സുപ്പീരിയര്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങിക്കാന്‍ ശ്രമിച്ചു; സിസ്റ്റര്‍ ലൂസി

താന്‍ താമസിക്കുന്ന കാരയ്ക്കാമല മഠത്തിലെ മദര്‍ സുപ്പീരിയര്‍ ഇന്ന് രാവിലെ 8.35ന് തന്റെ ഫോണ്‍ ബലമായി പിടിച്ചു വാങ്ങിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. തുടര്‍ന്നും എന്തും പ്രതീക്ഷിക്കാമെന്നും ഫെയ്‌സ്ബുക്കിലൂടെ സിസ്റ്റര്‍ ലൂസി ആശങ്ക പങ്കുവച്ചു. കഴിഞ്ഞ ഓഗസ്റ്റ് 19 നു തന്നെ മഠത്തില്‍ പൂട്ടിയിട്ടതായി സിസ്റ്റര്‍ ലൂസി ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് മഠത്തിലെത്തിയാണ് വാതില്‍ തുറപ്പിച്ചത്. സംഭവത്തില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിര്‍ദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് സഭയുടെ കത്ത് ലഭിക്കുകയും ചെയ്തു. നേരത്തെ സിസ്റ്ററിനെ എഫ്‌സിസി സന്യാസസഭ പുറത്താക്കിയിരുന്നു.എന്നാല്‍ അങ്ങനെ ഇറങ്ങി പോകില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്നായിരുന്നു സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം.