വിമതരുടെ വീടുകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു, യോഗം വിളിച്ച്‌ ശരത് പവാര്‍; മൂന്ന് സേനാ എം എല്‍ എമാര്‍ കൂടി ഷിന്‍ഡെ പക്ഷത്തേയ്ക്ക്

മുംബയ്: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നതിനിടെ എന്‍സിപി നേതാക്കളുടെ യോഗം വിളിച്ച്‌ ശരത് പവാര്‍. ഇന്ന് രാവിലെ 11 മണിയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, സേനാ നേതാക്കളുടെ യോഗം 11.30ന് മാതോശ്രീയില്‍ നടക്കും. മൂന്ന് സേനാ എംഎല്‍എമാര്‍കൂടി വിമതപക്ഷത്ത് എത്തിയ സാഹചര്യത്തിലാണ് തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ ഒരുങ്ങുന്നത്.കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത നേരിടാതെ ശിവസേനയെ തകര്‍ക്കാന്‍ ഇനി ഷിന്‍ഡെ ക്യാമ്ബിന് ഒരാളെ കൂടി മതി. അഞ്ച് സ്വതന്ത്ര എംഎല്‍എമാരും ഷിന്‍ഡെക്കൊപ്പമുണ്ട്.

ദീപക് കെസാകര്‍, മംഗേഷ് കുടല്‍ക്കര്‍, സദാ സര്‍വന്‍ക്കര്‍ എന്നിവരാണ് ഇന്ന് രാവിലെ മുംബയില്‍ നിന്ന് ഗുവാഹത്തിയിലേയ്ക്ക് തിരിച്ചത്. ഇതോടെ വിമത നേതാവും സേനാ മന്ത്രിയുമായ ഏകനാഥ ഷിന്‍ഡെയുടെ പക്ഷത്തുള്ള എംഎല്‍എമാരുടെ എണ്ണം 36 ആയി.. ഇതേത്തുടര്‍ന്ന് ശിവസേന എംഎല്‍എമാരുടെ വീടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്താണ് നടപടി. മുംബയില്‍ കൂടുതല്‍ സിആര്‍പിഎഫ് സേനയെ വിന്യസിക്കും.

രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വിമതനായ ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് മഹാരാഷ്ട്രയിലെ ശിവസേനയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസും ശരദ് പവാറിന്റെ എന്‍സിപിയും നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഷിന്‍ഡെ മുഖ്യമന്ത്രി പദം നിരസിച്ചെന്നാണ് സൂചന. ബിജെപി സംഖ്യം പുനഃസ്ഥാപിക്കുകയാണ് ശിവസേന ചെയ്യേണ്ടതെന്നാണ് ഷിന്‍ഡെയുടെ വാദം.

അതേസമയം, രാഷ്ട്രീയ പ്രതിസന്ധി മുറുകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിന്നാലെ ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തു.