
രണ്ടു മാസം മുമ്പ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫൽ ഹുദവി മരിച്ചു. 35 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിച്ച് വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം നൗഫൽ ഹുദവി സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ഇതിന് ശേഷം വെെകുന്നേരം ആണ് സുഹൃത്തുക്കൾക്കൊപ്പം കളിക്കാനിറങ്ങിയത്. ജൂലായ് ആദ്യമാണ് ഖത്തറിൽ സ്വകാര്യ ടൈപ്പിങ് സെന്ററിൽ ജോലിയിൽ പ്രവേശിക്കുന്നത്. ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെമ്മാട് ദാറുൽ ഹുദ, സബീലുൽ ഹിദായ, ചെറുവണ്ണൂർ അൽ അൻവാർ അക്കാദമി എന്നിവടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
പിതാവ്: വലിയാക്കത്തൊടി അഹമ്മദ് മുസ്‍ലിയാർ, മാതാവ് ആയിഷ. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ഹനൂൻ (മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥി), മുഹമ്മദ് ഹഫിയ്യ് (അൽ ബിർ സ്കൂൾ വേങ്ങര), ഒരു ദിവസം പ്രായമായ ആൺകുഞ്ഞ്. സഹോദരങ്ങൾ: മുനീർ, ത്വയ്യിബ്, ബദരിയ്യ.