മൂന്നാമതും ബംഗാളിന്റെ മുഖ്യമന്ത്രിയായി മമത ഇന്ന് അധികാരമേല്‍ക്കും

കൊല്‍ക്കത്ത ; ബംഗാളില്‍ ബി ജെ പിയെ നിലംപരിശമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയമായി മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത ബാനര്‍ജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വളരെ ലളിതമായാണ് ചടങ്ങുകള്‍. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. മമത മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരോക്കെ എന്നകാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ മാത്രമേ നടക്കൂ എന്നാണ് വിവരം.

34 വര്‍ഷം ഭരിച്ച സി പി എമ്മിനെ താഴെയിറക്കിയ ശേഷം 2011ലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായി ബംഗാളില്‍ അധികാരമേല്‍ക്കുന്നത്. 2016ല്‍ ഭരണം നിലനിറുത്തിയ മമത ഇക്കുറി ബി ജെ പിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച്‌ ഹാട്രിക് തികക്കുകയായിരുന്നു. പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെങ്കിലും നന്ദിഗ്രാമില്‍ ബി ജെ പിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനാല്‍ മമതക്ക് ആറ് മാസത്തിനുള്ളില്‍ വീണ്ടും ജനവിധി തേടണം.

അതേസമയം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങള്‍ കൂടുതല്‍ വ്യാപിക്കുകയാണ്. അക്രമത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി ദേശവ്യപക ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തു.