പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ പശ്ചിമ ബംഗാള്‍

പെഗാസസ് ‘ഫോണ്‍ ചോര്‍ത്തല്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച്‌ പശ്ചിമ ബംഗാള്‍. സുപ്രീംകോടതി മുന്‍ ജഡ്ജി മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യയും സമിതിയിലുണ്ട്.

ഹാക്കിംഗ്, ഫോണ്‍ ചോര്‍ത്തല്‍, നിരീക്ഷണം എന്നിവയായിരിക്കും അധികൃതര്‍ അന്വേഷിക്കുക. അതെ സമയം രാജ്യത്ത് ഇതാദ്യമായാണ് പെഗാസസ് വിവാദത്തില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താന്‍ മുന്‍കൈ എടുക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

അതേസമയം, ഫോ൪ബിഡന്‍ സ്റ്റോറീസും ആംനസ്റ്റി ഇന്റ൪നാഷണലും പുറത്തുവിട്ട ഫോണ്‍ ചോ൪ത്തലിന് ഇരയായേക്കാവുന്നവരുടെ പുതിയ പട്ടിക ‘ദി വയര്‍’ ദേശീയ മാധ്യമം പുറത്തുവിട്ടു. ടു ജി സ്പെക്‌ട്രം കേസ് അന്വേഷിച്ച മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥന്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി വരെയുള്ളവരുടെ ഫോണുകള്‍ പെഗാസസിന്റെ നിരീക്ഷണത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് വി.കെ ജെയിനും നീതി ആയോഗിലെ മുതി൪ന്ന ഉദ്യോഗസ്ഥനും പട്ടികയിലുണ്ട്.

മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരം, മകന്‍ കാ൪ത്തി ചിദംബരം എന്നിവരുള്‍പ്പെട്ട എയ൪സെല്‍ മാക്സിസ് കേസ്, ടു ജി സ്പെക്‌ട്രം , ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനധികൃത സ്വത്ത് സമ്ബാദനക്കേസ് തുടങ്ങി നി൪ണായകമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്തിരുന്ന രാജേശ്വ൪ സിങിന്റെ ഫോണ്‍ 2017 മുതല്‍ 2019 വരെ ചോ൪ത്തല്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട് . മുന്‍ സി.ബി.ഐ ഡയരറക്ട൪ അലോക് കുമാ൪ വ൪മയുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാജേശ്വ൪ സിങിന്റെ കാര്യത്തില്‍ ബി.ജെ.പിക്ക് കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട് .