നന്ദിഗ്രാമില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണം ; ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി മമത ബാനര്‍ജി

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ക്ക് തൃണമൂല്‍ കത്ത് നല്‍കി. പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെ വീണ്ടും എണ്ണണമെന്നാണ് ആവശ്യം.

അതേ സമയം , നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരെ ഹാല്‍ദിയയില്‍ ഒരു സംഘം അക്രമം നടത്തി. മാദ്ധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും അക്രമത്തില്‍ കേടുപാടുണ്ടായിട്ടുണ്ട്. രാത്രിയായിരുന്നു അക്രമം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ദ്രുതകര്‍മ്മസേനയെ വിന്യസിച്ചാണ് സ്ഥിതി ശാന്തമാക്കിയത്.

നന്ദിഗ്രാമില്‍ 1622 വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി വിജയിച്ചത്. ആദ്യ റൗണ്ടുകളില്‍ 8500 ഓളം വോട്ടുകള്‍ക്ക് മമത പിന്നിലായിരുന്നു. പിന്നീടാണ് വോട്ടുനിലയിലെ വ്യത്യാസം കുറഞ്ഞുവന്നത്. അവസാനഘട്ടങ്ങളില്‍ മമത വിജയിച്ചതായി വാര്‍ത്താ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പിന്നീട് ഔദ്യോഗിക ഫലപ്രഖ്യാപനത്തിലാണ് 1622 വോട്ടുകള്‍ക്ക് മമത പരാജയപ്പെട്ടതായി സ്ഥീരീകരിച്ചത്.