വാശിയല്ല, പിടിവാശി ഒരു തണുത്ത വെളുപ്പാൻ കാലത്ത് ചാൻസ് ചോദിച്ചെത്തിയ മെലിഞ്ഞ പയ്യൻ,

മലയാളിയുടെ പ്രയങ്കരനായ നടൻ മമ്മൂട്ടി സിനിമയിലെത്താൻ പരിശ്രമിച്ചുകൊണ്ടിരുന്ന കാലത്തെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മഹാരാജാസ് പഠനകാലത്ത് സിനിമയിൽ ചാൻസ് തേടി നടന്ന ആ പയ്യൻ മൂന്നു ദേശീയ അവാർഡുകളും പത്മശ്രീയും നേടി. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ പഠനകാലത്തെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഫോട്ടോയിൽ ഒപ്പമുള്ളത് സഹപാഠിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കാർഷിക യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറുമായ കെ ആർ വിശ്വംഭരനാണ്. ശ്രീനിവാസൻ രാമചന്ദ്രനെന്ന മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ,

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ… കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി,)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ ഐവി ശശിയുടെ അസോസിയേറ്റ് ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..

വാശിയല്ല, പിടിവാശി… എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങൾക്കിത്ര തിളക്കം..! ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്. എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.