കണ്ണില്ലാത്ത ക്രൂരത, ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് ഇല്ലാതാക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കൊല്ലത്ത് പിതാവിന്റെ കണ്ണില്ലാത്ത ക്രൂരത.ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് ഇല്ലാതാക്കാൻ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിനടുത്ത് എലിക്കുന്നാംമുകൾ സ്വദേശി മുഹമ്മദ് ഇസ്മയിലാണ് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.

മദ്യപിച്ചെത്തിയ മുഹമ്മദ് ഇസ്മയിൽ ഭാര്യയുമായി വഴക്കിട്ടു, വീടു തല്ലിത്തകർത്തു. മൂന്നു മക്കളിൽ ഏറ്റവും ഇളയവനെയും എടുത്തുകൊണ്ടു വീട്ടിൽനിന്നിറങ്ങി.ഭാര്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.ഒരു വയസുള്ള മകനെ സമീപത്തെ കുളത്തിലേക്ക് ഇസ്മയിൽ വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.തുടർന്ന് നാട്ടുകാർ തന്നെ ചടയമംഗലം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇയാൾ മദ്യപിച്ച് സ്ഥിരം വീട്ടിൽ ബഹളമുണ്ടാക്കുന്നതായിട്ടാണ് അയൽവാസികളുടെ പരാതി. ഇയാൾ മദ്യലഹരിയിൽ വീടും അടിച്ചു തകർത്തു.വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് സ്ഥലത്തുനിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തു. ബാലനീതി നിയമപ്രകാരമുള്ള കേസിനൊപ്പം വധശ്രമവും ചുമത്തിയിട്ടുണ്ട്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്യുകയായിരുന്നു