സഹോദന്റെ മരണത്തിൽ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുത്തില്ല, പഞ്ചായത്ത് ഓഫിസ് വരാന്തയിൽ സാംസ്‌കാരിക പ്രവര്‍ത്തകൻ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം : സഹോദരന്റെ മരണത്തിന് കാരണമായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടി എടുക്കാതിരുന്നതിനെ തുടർന്ന് സാംസ്‌കാരിക പ്രവര്‍ത്തകൻ പഞ്ചായത്ത് ഓഫിസ് വരാന്തയിൽ തൂങ്ങി ജീവനൊടുക്കി. കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ട് (57)ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ വിസമ്മതിച്ചയോടെയാണ് അദ്ദേഹം ജീവനൊടുക്കിയത്.

പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ തൂങ്ങിമരിച്ചതിനു സമീപം കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണു ജഡം കണ്ടത്. അദ്ദേഹത്തിന്റെ സഹോദരൻ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച്, പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിച്ചു.

ഇത് ചൂണ്ടിക്കാട്ടി റസാഖ് പലവട്ടം പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. പഞ്ചായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു. സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കൽ. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്.