മകളെ ബലാത്സംഗം ചെയ്തു; പ്രതിയുടെ കുടുംബത്തിലെ ആറ് പേരെ വെട്ടിക്കൊലപ്പെടുത്തി പിതാവ്

വിശാഖപട്ടണം: മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ കുടുംബത്തിലെ ആറുപേരെ വകവരുത്തി പെണ്‍കുട്ടിയുടെ പിതാവ്. ആന്ധ്രപ്രദേശ്, വിശാഖപട്ടണം ജില്ലയിലെ ജുട്ടട ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഒരു പുരുഷന്‍, മൂന്നു സ്ത്രീകള്‍, രണ്ട് വയസ്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ടു കുട്ടികള്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്.

വീട്ടില്‍ കയറി പുല്ലു വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആറുപേരെയും വകവരുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്ബോള്‍ ചോരയില്‍ കുളിച്ചു നില്‍ക്കുന്ന പ്രതിയെയാണ് കണ്ടത്. ബലാത്സംഗ കേസിലെ പ്രതി‌ വിജയ്‌യുടെ ഭാര്യയും കുട്ടികളും അച്ഛനും അമ്മായിമാരുമാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവസമയം വിജയ് വീട്ടില്‍ ഉണ്ടായിരുന്നില്ല.

2018ല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് ഇപ്പോള്‍ കൂട്ടക്കൊലയിലേക്ക് നയിച്ചത്. പ്രതിയുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്നയാള്‍ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രണ്ടു കുടുംബങ്ങളും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു.