മക്കള്‍ ഹെല്‍മറ്റ് ധരിച്ചില്ല, വന്‍ തുക പിഴയിട്ട് പൊലീസ്, നടുറോഡില്‍ കിടന്ന് അച്ഛന്റെ പ്രതിഷേധം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഗതാഗത നിയമ ലംഘന പിഴകള്‍ക്കെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് പിഴത്തുകയില്‍ ആദ്യമേ തന്നെ ഇളവു വരുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിക്കുന്ന ഒരാളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. മക്കളെ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇയാള്‍. പിന്നിലിരുന്ന മക്കള്‍ ഹെല്‍മറ്റ് ധരിക്കാതെയാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടെ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടി. ഹെല്‍മറ്റ് ധരിക്കാത്തത് ചോദ്യം ചെയ്തു. വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതും ഇദ്ദേഹത്തിന്റെ കൈവശമില്ലായിരുന്നു.

ഇതേതുടര്‍ന്ന് പൊലീസ് വലിയ തുക പിഴ ചുമത്തി. എന്നാല്‍, പിഴയൊടുക്കാന്‍ തയാറാകാതിരുന്ന ഇയാള്‍ റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസിന്റെ നടപടി ശരിയല്ലെന്നും, താന്‍ വളരെ കുറഞ്ഞ വേഗത്തിലാണ് വാഹനം ഓടിച്ചതെന്നുമാണ് ഇയാളുടെ വാദം. നഗരത്തില്‍ അനുവദനീയമായതിലും കുറവ് വേഗത്തിലാണ് വാഹനം ഓടിച്ചതെന്നും അതിനാല്‍ ഹെല്‍മറ്റ് ധരിക്കേണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്. ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തിയോടെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.