കോട്ടയം: മണര്‍കാട്ടുള്ള കോടികള്‍ മറിയുന്ന ചീട്ടുകളി ക്ലബ്ബ് നടത്തിപ്പുകാര്‍ക്ക് പിന്നിലുള്ളത് ഉന്നത ബന്ധങ്ങള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചീട്ടുകളി നടത്തിപ്പുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നടത്തിപ്പുകാരുടെ അഞ്ച് അയല്‍പക്കത്ത് എത്താനാകാതെ കിതയ്ക്കുകയാണ് പോലീസ്. എം എല്‍ എയും പോലീസ് മേധാവിയെയും കൂടാതെ ബിഷപ്പിനും അടുത്ത ബന്ധം ഉണ്ടായിരുന്നു.
ചീട്ടുകളി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ചിന്നപ്പയാണ്. ഭദ്രഗീപം കൊളുത്തിയത് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജും നടി ഷംന കാസിമും ചേര്‍ന്ന് ആയിരുന്നു. മാണി സി കാപ്പനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇത് ശരി വയ്ക്കുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ക്ലബ്ബ് ഉദ്ഘാടനത്തിന് ബിഷപ്പ് എത്തിയതിനെതിരെ പല കോണുകളില്‍ നിന്നും എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ചീട്ടുകളി ക്ലബ്ബിന് നേതൃത്വം നല്‍കുന്ന ചേര്‍ത്തല സ്വദേശിക്ക് എതിരെ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഉന്നത പിടിപാടുള്ള ഇയാളുടെ അയലത്ത് പോലും അന്വേഷണം എത്തുന്നില്ല. ഇയാളുടെ പോലീസ് രാഷ്ട്രീയ ഉന്നത സ്വാധീനം ചീട്ടുകളി ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് സഹായകമായി എന്നാണ് വിവരം. ഈ വിവാദ വ്യക്തിയും ഡിജിപിയും ഡിഐജിയും എസ്പിക്കും ഒപ്പമുള്ള ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നുണ്ട്.
അടുത്തിടെ വിരമിച്ച ഒരു ബിഷപ്പ് ചീട്ടുകളികേന്ദ്രം നടത്തിപ്പില്‍ പങ്കാളിയാണ്. ഇദ്ദേഹത്തിന്റെ, കണക്കില്‍പ്പെടാത്ത പണമിടപാടുകള്‍ നടത്തുന്നതിന് ക്ലബ്ബില്‍ ജിവനക്കാരെയും നിയമിച്ചിട്ടുണ്ട്. ബിഷപ്പും ജില്ലയിലെ ഇടതുപക്ഷ രാഷ്ട്രീയ നേതാവും ചേര്‍ന്നാണ് നടത്തിപ്പിന് വിവിധ പാര്‍ട്ടിക്കാരെ പരിചയപ്പെടുന്നത്. ഈ നേതാക്കളെ പ്രതിയായ കെ വി തോമസം വീട്ടില്‍ വിളിച്ചുവരുത്തി സത്കരിക്കുകയും പാരിതോഷിതങ്ങള്‍ നല്‍കുകയും ചെയ്തു.
അതേസമയം സിപിഎമ്മുമായി വളരെ അടുത്ത ബന്ധമുള്ള ലക്കി എന്നയാള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കും ചീട്ടുകളി ക്ലബ്ബില്‍ പങ്കുണ്ടെന്നാണ് വിവരം. ഇക്കാര്യം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ക്ലബ്ബില്‍ ഔദ്യോഗിക ഭാരവാഹിത്വം ഇല്ലെങ്കിലും ബിനാമി ഇടപാട് ഉണ്ടോ എന്ന കാര്യം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണ്. ചീട്ടുകളി ക്ലബ്ബില്‍ മാസങ്ങള്‍ക്ക് മുമ്പ് മറിഞ്ഞത് മുഴുവന്‍ കള്ളപ്പണമാണെന്ന് ആണ് പോലീസ് നല്‍കുന്ന വിവരം. ഇതില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പണവും ഉള്‍പ്പെടും. ഈ നേതാവിന് ക്ലബ്ബിന്റെ ഉടമയും മുഖ്യ പ്രതിയുമായ മാലം സുരേഷുമായി വര്‍ഷങ്ങളായ അടുത്ത ബന്ധമുണ്ടായിരുന്നു.
കേസില്‍ ക്ലബ് പ്രസിഡന്റ് കുറുമുള്ളൂര്‍ വടക്കുംകര വി എം സന്തോഷ് അടക്കം 45 പ്രതികളുണ്ട്. മണര്‍കാട് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് പ്രതിയുമായുള്ള ബന്ധം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ചീട്ടുകളി സംഘത്തലവന്റെ സൗഹൃദ വലയത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുതിര്‍നന്ന നേതാവുമായ എം എ ബേബിയും ഉള്‍പ്പെട്ടിട്ടുണ്ട്. മാലം സുരേഷിന്റെ ആഡംബര വീട്ടില്‍ എം എ ബേബി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കേസ് ഒതുക്കി തീര്‍ക്കാനായി എം എ ബേബി ഇടപെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാലം സുരേഷിന്റെ ആഡംബര വീട്ടില്‍ നിത്യമായി ഉന്നതര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇക്കാര്യം നാട്ടുകാര്‍ നേരത്തെ തന്നെ നാട്ടുകാര്‍ ആരോപിച്ചിരുന്നു.
ആദ്യം കേസ് ആന്വേഷിച്ച എസ് എച്ച് ഒ രതീഷ് കുമാറിന് ചീട്ടുകളി കേന്ദ്രവുമായി ബന്ധം ഉണ്ടെന്ന് തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇയാളെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ് എച്ച് ഒയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ജില്ലാ പോലീസ് ചീഫ് ജി ജയ്‌ദേവിന് കൈമാറി. തമിഴ് നാട്ടിലെ ബിഷപ്പിന് ചീട്ടുകളി കേന്ദ്രവുമായി ബന്ധമുണ്ട്. ഇടക്കിടെ ഇയാള്‍ ക്ലബ്ബില്‍ എത്താറുണ്ട്. രാഷ്ട്രീയ ബന്ധത്തിലൂടെ മണര്‍കാട് പൊലീസിനെ സ്വാധീനിക്കാന്‍ മലയോര നേതാവാണ് മുന്‍കൈ എടുത്തത്. കോണ്‍ഗ്രസ് നേതാക്കളുമായും മാലം സുരേഷ് അടുത്ത ബന്ധം പുലര്‍ത്തിിരുന്നു. ഇയാളുടെ അനധികൃത കെട്ടിട നിര്‍മാണത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന മണര്‍കാട് പഞ്ചായത്ത് ഒത്താശ ചെയ്തതായിട്ടും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഷാപ്പ് ജീവനക്കാരനായിരുന്നു മാലം സുരേഷ്. ആദ്യം ചെറിയ തോതിലുള്ള ചീട്ടുകളി ആയിരുന്നു സുരേഷ് ആരംഭിച്ചത്. ബ്ലേഡ് മാഫിയ കൂടി ഒപ്പം കൂടിയതോടെ ഇത് വമ്പന്‍ ഇടപാടായി വളര്‍ന്നു. പിന്നീട് കടുത്ത സുരക്ഷയില്‍ ചീട്ടുകളി ആരംഭിച്ചു. ഗുണ്ടകളാണ് ചീട്ടുകളി നടത്തിയിരുന്നത്. സഭയിലെ പല പ്രമുഖരും ക്ലബ്ബില്‍ വന്നു പോയി. വന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ക്ലബിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. കേസിന്റെ അന്വേഷണ ചുമതല കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ്‌കുമാറിനാണ്.
ഇന്നലെ രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം 20 പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് കാഞ്ഞരപ്പള്ളി ഡിവൈഎസ്പി ശേഖരിച്ചത്. റെയ്ഡില്‍ നടന്ന കാര്യങ്ങള്‍ അടക്കം എല്ലാവരും കൃത്യമായി മൊഴി നല്‍കി. ഇനി പിടിയിലായിട്ടുള്ള 43 പേരുടെ മൊഴി രേഖപ്പെടുത്തും. ഇവരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കി.കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍ . കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഇവരുടെ മൊഴിയെടുക്കുന്നത് വൈകും. സംഭവത്തില്‍ പൊലീസിനെ ഒറ്റിയ മണര്‍കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രതീഷ്‌കുമാറിനെതിരെ നടപടി വൈകുകയാണ്. പൊലീസിനെ രതീഷ് ഒറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രണ്ടു ദിവസം മുന്‍പാണ് അന്വേഷണ റിപ്പോര്‍ട്ട് കൊച്ചി റേഞ്ച് ഡി.ഐ.ജിയ്ക്ക് സമര്‍പ്പിച്ചത്.