മരണശേഷം മനോജിന്റെ വേതനം കുടുംബത്തിന് എത്തിക്കാനൊരുങ്ങി തട്ടുകടയിലെ സഹപ്രവർത്തകർ

ജീവിച്ചിരിക്കുമ്പോൾ ചെയ്ത നന്മകൾ മരണശേഷം തേടിയെത്തിയിരിക്കുന്നത് മനോജ് കോക്കാട് എന്ന യുവാവിന്റെ കുടുംബത്തിനാണ്. കിളിമാനൂർ വഴിയോരക്കട റസ്‌റ്റോറന്റിലെ വെയിറ്ററായിരുന്നു മനോജ്. ഈ മാസം 11ാം തീയതി ഭാര്യയുമായി ബൈക്കിൽ പോകവേ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിലാണ് മനോജ് മരണപ്പെട്ടത്. ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോളിതാ വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുകയും ഇതിലേക്ക് മാനേജുമെന്റിന്റെ വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി മനോജിന്റെ കുടംബത്തിലേക്ക് നൽകുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ നീക്കത്തിന് കയ്യടി നൽകുകയാണ് എല്ലാവരും. മാധ്യമപ്രവർത്തകനായ സനു കുമ്മിൾ പങ്കുവെച്ച കുറിപ്പിങ്ങനെ

മനോജ് കോക്കാട് !മരിച്ചുപോകും മുൻപ് ഈ ഭൂമിയിൽ നിങ്ങൾ അടയാളപ്പെടുത്തിയത് കളങ്കമില്ലാത്ത സ്നേഹം കൊണ്ടാണ് ! വയ്യായ്മയിലും വല്ലായ്മയിലും നിറയെ ചിരിച്ചാണ് ! മനോജ് കോക്കാട് , കിളിമാനൂർ വഴിയോരക്കടയിലെ വെയിറ്ററായിരുന്നു. വഴിയോരക്കടയുടെ എഫ് ബി പേജിന് വേണ്ടി അവിടത്തെ അറുപത് സ്റ്റാഫുകളുടെയും പല വിധ ചിത്രങ്ങൾ പല കാലങ്ങളിലായി പകർത്തിയിട്ടുണ്ട്. അങ്ങനെ പകർത്തപെട്ട മുഖങ്ങളിലൊന്നായിരുന്നു കോക്കാട്. കഴിഞ്ഞ ദിവസം വരെയും ഓടി നടന്ന് വിളമ്പിയ ഊർജസ്വലനായ വിളമ്പുകാരൻ . ഭാര്യയുമായി ബൈക്കിൽ പോകവേ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിലാണ് ജീവൻ പൊലിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഇപ്പോഴും ചികിത്സയിലാണ് . കോക്കാടിന്റെ മരണത്തോടെ അനാഥമായി രണ്ട് കുട്ടികളടങ്ങുന്ന കുടുംബം .

മരണത്തോടെ കോക്കാടിനെ മറക്കാൻ സഹപ്രവർത്തകർ തയ്യാറായില്ല. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന തൊഴിലാളി മീറ്റിംഗിന് കഴിഞ്ഞ രാത്രി ഞാനും സാക്ഷിയായി. വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുന്ന തുകയിലേക്ക് മാനേജ് മെന്റിന്റെ ഒരു വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി കുടംബത്തിന് അക്കൗണ്ട് വഴി നൽകും . കോക്കാടില്ലാതെ തന്നെ പതിവ് ശമ്പളം വീട്ടിലെത്തിക്കുന്ന നന്മ. ആ അതിജീവനത്തിന്റെ മിനിട്ട്സ് Mahesh Maniraj എഴുതിക്കുന്ന നേരം ഞാനൊരു പടമെടുത്തു. അവരുടെ അനുവാദമില്ലാതെ തന്നെ ഇവിടെ പോസ്റ്റുന്നു . ആ ചേർത്ത് നിർത്തൽ മനസ്സിൽ നന്മയുള്ളവർക്കേ സാധിക്കൂ എന്ന തിരച്ചറിവിൽ ! നാടറിയട്ടെ എന്ന ചിന്തയിൽ !