ഗായത്രിയുടെ പ്രതികരണം കേട്ടപ്പോൾ കിലുക്കത്തിലെ രേവതിയെ ഓർമ വന്നു, മനോജ് കുമാർ

കൊച്ചി കാക്കനാടുവെച്ച് നടി ​ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജമ്‌നാപ്യാരി എന്ന സിനിമയിലൂടെയാണ് ​ഗായത്രി ശ്രദ്ധ നേടുന്നത്. അപകടത്തിനുശേഷം ​ഗായത്രി നടത്തിയ പ്രതികരണങ്ങൾ ട്രോളന്മാരടക്കം ഏറ്റെടുത്ത് വൈറലായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ. ഗായത്രി സുരേഷിന്റെ പ്രതികരണം കേട്ടപ്പോൾ കിലുക്കത്തിലെ രേവതിയെ ഓർമ വന്നുവെന്ന് മനോജ് പറയുന്നു.

മനോജിന്റെ വാക്കുകൾ,

അത് ചെയ്തപ്പോ, ഞാൻ അയാളെ ഒന്ന് തല്ലി, കുട എടുത്ത് അടിച്ചു, മൊട്ടത്തലയന്റെ തലയിൽ ചട്ടിയെടുത്ത് അടിച്ചു, അതുമാത്രമേ ഞാൻ ചെയ്തുള്ളൂ, അതിനാണ് ഇവന്മാർ ഇതൊക്കെ എന്നൊക്കെ പറഞ്ഞത്’ എന്നതു പോലെയാണ് ഗായത്രി സുരേഷിന്റെ ന്യായീകരണം കേട്ടപ്പോൾ തോന്നിയത്. എനിക്ക് മാത്രമല്ല പലർക്കും ഇത് തോന്നിയിട്ടുണ്ടാവും. പറഞ്ഞുവരുന്നത് ഗായത്രിയുടെ അപകട വിഡിയോയെക്കുറിച്ചാണ്.അവർക്ക് അപകടം പറ്റിയ വിഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും സീരിയൽ നടനല്ലേ, നടിയല്ലേ എന്നുമൊക്കെ നാട്ടുകാർ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേൾക്കാം. പക്ഷേ ആ വിഡിയോയിൽ നടന്ന സംഭവങ്ങൾ ഒട്ടും വ്യക്തമല്ലായിരുന്നു. ആളുകൾ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു. പിന്നീടാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇടിച്ചിട്ടും നിർത്താതെ പോയതു കൊണ്ടാണ് ആളുകൾ പ്രശ്‌നമുണ്ടാക്കിയതെന്ന് മനസ്സിലായി. നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്. ആർക്കായാലും ദേഷ്യം വരും. ഒരാളുടെ വണ്ടിയിലിടിച്ച്, അയാളുടെ ഗ്ലാസുകളും തകർത്ത് ഒന്നും മിണ്ടാതെ പോകുമ്പോൾ ആർക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. കാര്യങ്ങളൊക്കെ പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ഗായത്രി സുരേഷിന്റെ ഭാഗത്തു തന്നെയാണ് തെറ്റ്. പക്ഷേ പിന്നീട് അവർ പറയുന്ന ന്യായീകരണം അതിലേറെ പ്രശ്‌നങ്ങളുള്ളതാണ്.

ഗായത്രി പറയുന്ന എക്‌സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവർ പറയുന്നു. യഥാർഥത്തിൽ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്കു പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേപോലെ ഇടിച്ചിരുന്നു. കടവന്ത്രയിൽ വച്ചായിരുന്നു അപകടം. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങൾ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണു െചയ്തു തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോൾ അവർക്ക് ആളെയും മനസ്സിലായി. ബീനയോട് അവർ നല്ല രീതിയിലാണ് സംസാരിച്ചത്. കാറിന്റെ തകരാർ പരിഹരിക്കാനുള്ള ചെലവു തരാമെന്നു പറഞ്ഞ് ഞങ്ങളുടെ നമ്പറും അവർക്ക് കൊടുത്തു. എന്നാൽ അവർ ഇതുവരെ വിളിച്ചില്ല. നമ്മൾ മര്യാദ കാണിച്ചപ്പോൾ അവർ തിരിച്ചും മര്യാദ കാണിച്ചു എന്നതാണ് എന്റെ അനുഭവം.

അതുകൊണ്ട് ഗായത്രി ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലായിരുന്നു. നമ്മൾ അവരോട് നല്ല രീതിയിൽ പെരുമാറിയാൽ തിരിച്ച് ഇങ്ങോട്ടും നല്ല രീതിയിൽത്തന്നെ പെരുമാറും. നിർത്താതെ പോയതാണ് പ്രശ്‌നം. ആരായാലും വാഹനം നിർത്താതെ പോകരുത്. ആരു വണ്ടിയിടിച്ചാലും വാഹനത്തിൽനിന്ന് ഇറങ്ങി പരിഹാരം കാണുകയാണ് വേണ്ടത്. ആ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടരുത്. വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യമുണ്ട്. നമ്മളുടെ മാത്രം പ്രശ്‌നം കൊണ്ടല്ല അപകടങ്ങൾ സംഭവിക്കുന്നത്. അമിത വേഗത, അമിത ആവേശം, ആരെയെങ്കിലും വെട്ടിക്കുക തുടങ്ങിയ കാര്യങ്ങൾ കൊണ്ടാണ് കേരളത്തിലെ അപകടങ്ങൾ കൂടുതലും ഉണ്ടാവുന്നത്. വിലപ്പെട്ട ജീവനാണ് വണ്ടിക്ക് അകത്തും പുറത്തും ഇരിക്കുന്നത്.വണ്ടിയോടിക്കുന്നവർ അപ്പുറത്തുള്ളവരെ കൂടി ചിന്തിക്കണം. കാരണം നിങ്ങളുടെ അശ്രദ്ധയിൽ ഒരു കുടുംബത്തിന്റെ ആശ്രയമായിരിക്കും നഷ്ടമാകുന്നത്. അമിത വേഗതയിൽ ഞാനൊരിക്കലും വണ്ടിയോടിക്കാറില്ല. ഇത്രയും കാലം ദൈവം സഹായിച്ച് ഒരപകടവും ഉണ്ടായിട്ടില്ല. ഗായത്രിയുടെ അമിത വേഗവും അശ്രദ്ധയുമാണ് ഈ അപകടമുണ്ടാക്കിയത്. അപകടം ആർക്കും സംഭവിക്കാം. പക്ഷേ ഇതിനു ശേഷമുള്ള ഗായത്രിയുടെ ന്യായീകരണമാണ് ശരിക്കും എനിക്ക് സങ്കടം തോന്നിയത്. വണ്ടി നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ഞങ്ങള്‌ ചെയ്തിട്ടുള്ളൂ എന്നാണ് അവർ പറയുന്നത്. ശരിക്കും എനിക്ക് ചിരി വന്നുപോയി. അതെന്താ, അവർ ചെയ്തത് തെറ്റല്ലേ. വണ്ടിയോടിച്ച് അപകടമുണ്ടാകുമ്പോൾ നിർത്താതെ പോകുക എന്നതാണ് അതിലെ ഏറ്റവും വലിയ തെറ്റ്.

കിലുക്കത്തിലെ രേവതി ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ഈ ന്യായീകരണം. പിന്നീട് ഇവരുടെ തന്നെ മറ്റൊരു വിഡിയോ കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയത്. അതിൽ പറയുന്നത് നേരത്തേ പറഞ്ഞതിൽ നിന്ന് മാറ്റിയുള്ള കാര്യമാണ്. ഞങ്ങൾ പതിയെ പോകുമ്പോൾ പിന്നാലെ അവർ ചേസ് ചെയ്ത് പിടിച്ചു എന്നൊക്കെയാണ് ഗായത്രി പറയുന്നത്.ഒരു കാര്യം തന്നെ മാറ്റി മറിച്ച് പറയല്ലേ ഗായത്രി, അത് ശരിയല്ല. ഗായത്രിയും ഞാനും ചെയ്യുന്നത് ഒരേ തൊഴിലാണ്, അഭിനയം. ഗായത്രി ബിഗ് സ്‌ക്രീനിലും ഞാൻ മിനിസ്‌ക്രീനിലും അഭിനയിക്കുന്നു എന്നു മാത്രം. പബ്ലിക്കിൽ നമ്മളെല്ലാം അറിയപ്പെടുന്നവരാണ്. ഒന്നാമത് ആർട്ടിസ്റ്റുകളുടെ വായിൽനിന്ന് എന്തെങ്കിലും അബദ്ധം വീണ് കഴിഞ്ഞാൽ, പിന്നെ ട്രോളുകളുടെ മഹോത്സവമാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ നമ്മളുടെ വായിൽനിന്ന് എന്തെങ്കിലും വീഴാവൂ. ഗായത്രിയുടെ പുതിയ വിഡിയോയിൽ കണ്ടത് അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നാണ്. ഇടയ്ക്കിടെ ഇങ്ങനെ മാറ്റിമറിച്ച് പറയുന്നത് കൊണ്ടാണ് ഈ ആളുകളുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരുന്നത്.

സെലിബ്രിറ്റികളുടെ കാര്യത്തിൽ പൂമാലയും കല്ലേറും ചെരിപ്പേറുമെല്ലാം കിട്ടുമെന്നതാണ് പ്രത്യേകത. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. ഈ കല്ലേറിനും ചെരിപ്പേറിനുമുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത് എന്നാണ് ഗായത്രിയോട് പറയാനുള്ളത്. ചട്ടിയും കലവുമാകുമ്പോൾ അങ്ങനെ അല്ലറ ചില്ലറ അപകടമൊക്കെ ഉണ്ടാവും. എന്നാലും ശ്രദ്ധിക്കുക. അപകടം പറ്റിയശേഷം ന്യായീകരിക്കരുത്. അത് തെറ്റാണ്. അപകടത്തിനുശേഷം ആ ഡ്രൈവർ ജിഷിൻ പുറത്തിറങ്ങിയതു പോലുമില്ല.