ഭക്ഷണം എന്തെന്ന് അറിയാനും ഭക്ഷണരുചി എന്തെന്ന് അറിയാനും പറ്റുന്നില്ല ; കാന്‍സര്‍ വാര്‍ഡില്‍ നിന്നുള്ള കത്ത്‌

തിരുവനന്തപുരം : കരളുരുക്കുന്ന കാന്‍സര്‍ വാര്‍ഡില്‍ ഭക്ഷണപ്പൊതിയുമായെത്തിയ സുമനസുകള്‍ക്ക് നേരെയെത്തിയ കത്താണ് ഒരേ സമയം വേദനയും സന്തോഷവും പങ്കുവയ്ക്കുന്നത്. മനോജ് വെള്ളനാടാണ് അക്കഥ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്നത്.

കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ;

ആര്‍സിസിയില്‍ വരുമ്‌ബോള്‍ ഭക്ഷണം തരുന്ന…സ്‌നേഹ സഹകരണങ്ങള്‍ തരുന്ന നിങ്ങള്‍ ഞങ്ങളെപ്പോലെ മാറാരോഗി ആകാതെ പടച്ച തമ്പുരാന്‍ നിങ്ങളെ കാത്ത് രക്ഷിക്കട്ടെ. നിങ്ങള്‍ തരുന്ന ഭക്ഷണം ഞാനല്ല കഴിക്കുന്നത്. വീട്ടുകാരാണ് കഴിക്കുന്നത്. എനിക്ക് ബയോപ്‌സി കാരണം കഴിക്കാന്‍ പറ്റുന്നില്ല. ഭക്ഷണം എന്തെന്ന് അറിയാനും ഭക്ഷണരുചി എന്തെന്ന് അറിയാനും കഴിയാത്ത ഞങ്ങളുടെ പ്രാര്‍ത്ഥന എന്നും നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാകും.

മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ;

ഇന്നലത്തെ, ഞായറാഴ്ച. RCC-യുടെ മുന്നില്‍ ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന എന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് മുഖത്ത് ആശുപത്രിയിലെ മാസ്‌ക് ധരിച്ച ഒരാള്‍ നടന്നുവന്നു. അയാളൊരു പേപ്പറെടുത്ത് കാണിച്ചു. കണ്ടാല്‍ തന്നെ രോഗിയാണെന്ന് അറിയാമായിരുന്ന അയാളോട് ക്യൂ നിന്നാ മതി, ഇതൊന്നും കാണിക്കണ്ടാന്നവര്‍ പറഞ്ഞു.

പക്ഷെ അയാളതൊന്ന് വായിച്ചു നോക്കാന്‍ ആംഗ്യം കാണിച്ചു അവിടെ തന്നെ നിന്നു. അവരാ പേപ്പര്‍ വാങ്ങി. എല്ലാ ആഴ്ചയും മുടങ്ങാതെ അവിടെ ഭക്ഷണമെത്തിക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് തീര്‍ച്ചയായും സന്തോഷം തോന്നേണ്ട കാര്യമാണതിലുണ്ടായിരുന്നത്.

പക്ഷെ അതിലെഴുതിയത് വായിച്ചാല്‍ സന്തോഷത്തേക്കാള്‍ സങ്കടമേ വരൂ, അവര്‍ക്കെന്നല്ലാ, ആര്‍ക്കായാലും. ആ കുറിപ്പാണ് ചിത്രത്തില്‍.

‘സ്‌നേഹസദ്യ’ എന്ന പേരില്‍ ‘ബ്ലഡ് ഡോണേഴ്‌സ് കേരള’ സ്‌നേഹത്തിന്റെ ഈ ഉരുളകള്‍ കൊടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എല്ലാ ഞായറാഴ്ചയും ഹര്‍ത്താല്‍ ദിനങ്ങളിലും മുടക്കമില്ലാതെ അവരിത് ചെയ്യുന്നുണ്ട്. അവര്‍ ചെയ്യുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നു മാത്രമാണീ സ്‌നേഹസദ്യ. അതിനൊക്കെ പിന്നില്‍ മാനസികവും ശാരീരികവുമായ ഒരുപാടധ്വാനവും പണച്ചെലവുമെല്ലാം ഉള്ളതാണ്. എന്നാലും, ഒരിക്കലുമിതൊന്നും മുടങ്ങിയിട്ടില്ല. കാരണം, ആ കൂട്ടായ്മയുടെ കരുത്ത് തന്നെ.

അവരോട് സ്‌നേഹം തോന്നി, ഈ കുറിപ്പെഴുതിയ ആ മനുഷ്യനോട് എന്റെയും ഹൃദയം നിറഞ്ഞ സ്‌നേഹം മാത്രം. അദ്ദേഹത്തിന്റെ രോഗം വേഗം ഭേദമാവട്ടെ. അദ്ദേഹമൊരു പ്രതിനിധി മാത്രമാണെന്നും അതുപോലെ ചിന്തിക്കുന്ന നൂറുകണക്കിന് മനുഷ്യര്‍ വേറെയുമുണ്ടെന്നും എനിക്കറിയാം.

Blood Donors Kerala Trivandrum & dear friends, ഇതേ ഊര്‍ജത്തോടെ സ്‌നേഹത്തിന്റെ ഈ വറ്റുകള്‍, മുടക്കമില്ലാതെ എല്ലാ കാലത്തും അര്‍ഹിക്കുന്നവരിലെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.. ??. ഒരുപാട് സ്‌നേഹത്തോടെ,

മനോജ് വെള്ളനാട്