മാവോവാദികള്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് സായുധ പരിശീലനം നല്‍കുന്നു : കേന്ദ്രം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് സായുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്‌സഭയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് .കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഇവരെ ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് മാവോവാദി ആക്രമണവും സാന്നിധ്യവും കുറയുന്നതായും ആക്രമണത്തില്‍ സാധാരണ പൗരന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതും കുറയുന്നുണ്ടെന്നും റായ് ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി . മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ 2015ല്‍ പ്രത്യേക ദേശീയ നയവും ആക്ഷന്‍ പ്ലാനും സ്വീകരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിന്റെ ഭാഗമായി വലിയ പിന്തുണയാണ് സേനകളുടെ ആധുനികവത്കരണത്തിനുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര്‍ ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു .