ഫ്‌ലാറ്റ് പൊളിഞ്ഞ് വീണതിന് ശേഷം പ്രദേശത്ത് സംഭവിച്ചത്

സുപ്രീം കോടതി നിര്‍ദേശ പ്രകാരം മരടില്‍ അനധികൃതമായി കെട്ടിപ്പൊക്കിയ നാല് ഫ്‌ലാറ്റുകളും തകര്‍ത്തു. വ്യത്യസ്ത രീതിയില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് കാണാനായി നിരവധി പേരാണ് പ്രദേശത്ത് എത്തിയത്. എന്നാല്‍ ഫ്‌ലാറ്റുകള്‍ പൊളിഞ്ഞു വീണ് കഴിഞ്ഞ് പ്രദേശത്തെ അവസ്ഥ ആര്‍ക്കും അത്ര അറിവില്ല. കാഴ്ചക്കാരായി എത്തിയവരുടെ കണ്ണിലും മൂക്കിലും ചെവിയിലും പൊടി. മരടില്‍ തകര്‍ന്നു വീണ ഫ്‌ലാറ്റില്‍ നിന്നുയര്‍ന്ന പൊടിമേഘം ശക്തമായ കാറ്റില്‍ ജനക്കൂട്ടത്തെ മൂടിയപ്പോള്‍ കാഴ്ചക്കാരും പൊലീസും ഉള്‍പ്പെടെ ഓടി രക്ഷപ്പെടുകയായിരുന്നു. ഗോള്‍ഡന്‍ കായലോരം നിലംപൊത്തുന്നതു കാണാന്‍ തൈക്കൂടം ഭാഗത്ത് ആകാംക്ഷയോടെ കാത്തുനിന്നവര്‍ക്കാണ് മുട്ടന്‍ പണി കിട്ടിയത്.

സ്ഫോടനത്തില്‍ ഫ്‌ലാറ്റ് തകര്‍ന്നു വീണതോടെ ഉയര്‍ന്ന പൊടിപടലങ്ങള്‍ കാറ്റിന്റെ ഗതിയനുസരിച്ചു ചമ്ബക്കര കനാല്‍ കടന്നു തൈക്കൂടം പാലത്തിന്റെ ഭാഗത്തേക്കു സെക്കന്‍ഡുകള്‍ക്കുള്ളില്‍ പറന്നെത്തി. കനാല്‍ റോഡില്‍ കാഴ്ചക്കാരും മാധ്യമ സംഘങ്ങളും പൊലീസും കൂടിനിന്ന ഭാഗത്തേക്കു പുകമഞ്ഞുപോലെ പൊടി വ്യാപിച്ചു.
ശക്തമായ പൊടിയില്‍ കുളിച്ച പലര്‍ക്കും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഇതോടെ എല്ലാവരും ഓടുകയായിരുന്നു. കുണ്ടന്നൂര്‍ പാലത്തിനു മുകളില്‍ ദേശീയപാതയിലും അല്‍പനേരം പൊടി വ്യാപിച്ചു. പ്രദേശത്തെ വീടുകളിലേക്കും പൊടി പറന്നെത്തി. ആദ്യ 3 ഫ്‌ലാറ്റുകള്‍ തകര്‍ത്തപ്പോള്‍ പൊടി ഇത്രയും പ്രശ്‌നമുണ്ടായിരുന്നില്ല.

മരടില്‍ പൊളിക്കാനിരിക്കുന്ന അവസാന ഫ്‌ലാറ്റായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തതോടെ സുപ്രീംകോടതി വിധി നടപ്പാക്കി സര്‍ക്കാര്‍. കൃത്യവും ശാസ്ത്രീയവുമായി ഫ്‌ളാറ്റ് പൊളിച്ചതിലൂടെ നടപടിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരും കൈയ്യടി നേടി.

നേരത്തെ പ്രഖ്യാപിച്ചതിലും വൈകിയാണ് സൈറണ്‍ മുഴങ്ങിയതെങ്കിലും കൃത്യമായ തരത്തില്‍ തന്നെ കെട്ടിടെ പൊളിഞ്ഞുവീണു. എഡിഫസ് എന്‍ജിനിയറിങ് കമ്ബനിയാണ് ഫ്‌ലാറ്റ് പൊളിക്കുന്നത്. ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്മന്റുകളാണുള്ളത്.

ഇന്നലെ രാവിലെ 11 മണിക്ക് 122 അപ്പാര്‍ട്ട്മന്റെുകളുള്ള ജെയ്ന്‍ കോറല്‍കോവില്‍ പൊളിച്ചിരുന്നു. 72.8 കിലോ സ്‌ഫോടക വസ്തുക്കളാണ് ജെയ്ന്‍ കോറല്‍കോവില്‍ നിറച്ചിരുന്നത്. കെട്ടിടം 49 ഡിഗ്രി ചെരിഞ്ഞ് പുറകിലേക്കാണ് വീണത്. 26,400 ടണ്‍ അവശിഷ്ടങ്ങളുണ്ടായി. 17 നില തകരാനെടുത്തത് 9 സെക്കന്റാണ്.

ശനിയാഴ്ച രാവിലെ 11.17ന് നടന്ന ആദ്യ നിയന്ത്രിത സ്‌ഫോടനത്തില്‍ കുണ്ടന്നൂര്‍-തേവര മേല്‍പാലത്തിനുസമീപത്തെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ എന്ന ആദ്യ ഫ്‌ലാറ്റ് നിലം പതിച്ചിരുന്നു. 11.42ന് കായലിന് എതിര്‍വശത്തെ ആല്‍ഫ സെറീന്റെ രണ്ടാം ടവറും 11.43ന് ഒന്നാം ടവറും തരിപ്പണമായി. ഇന്ത്യയില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത ഏറ്റവും വലിയ കെട്ടിടമെന്ന റെക്കോഡാണ് ഹോളിഫെയ്ത്ത് നേടിയത്. നേരത്തേ ഇത് ചെന്നൈ മൗലിവാക്കത്തെ 11 നില കെട്ടിടത്തിനായിരുന്നു.

ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതാണ് തങ്ങള്‍ക്കു മുന്നിലെ വെല്ലുവിളിയെന്ന് ഫ്‌ളാറ്റ് പൊളിക്കാന്‍ കരാറുള്ള എഡിഫസ് എന്‍ജിനീയറിംഗിന്റെ ദക്ഷിണാഫ്രിക്കന്‍ പങ്കാളികളായ ജെറ്റ് ഡിമോളിഷന്‍സ് സി.ഇ.ഒ ജോ ബ്രിങ്ക്മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താരതമ്യേന ചെറിയ കെട്ടിടമാണെങ്കിലും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായാണ് ഗോള്‍ഡന്‍ കായലോരം തകര്‍ക്കുകയെന്നും കെട്ടിടത്തിന് തൊട്ടടുത്തായി അങ്കണ്‍വാടി കെട്ടിടമുണ്ട് എന്നതിനാല്‍ കെട്ടിടം തകര്‍ക്കല്‍ വെല്ലുവിളിയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. തകര്‍ച്ചാ ഭീഷണി ഒഴിവാക്കാന്‍ കെട്ടിടത്തിന്റെ ചെറിയ ഭാഗം ഒരു വശത്തേക്കും വലിയ ഭാഗം മറുവശത്തേക്കും തകര്‍ന്നുവീഴുന്ന രീതിയിലായിരുന്നു ക്രമീകരണം. വെള്ളച്ചാട്ടം പോലെ ഗോള്‍ഡന്‍ കായലോരം തകര്‍ക്കുക വ്യത്യസ്ത രീതിയിലായിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാല് മണിവരെ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്. പ്രത്യേക ഡിസൈനാണ് ഗോള്‍ഡന്‍ കായലോരം തകര്‍ക്കുന്നതിന് വേണ്ടി ഒരുക്കിയിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ഫ്‌ലാറ്റിന് സമീപത്ത് നില്‍ക്കുന്ന അങ്കണവാടി അടക്കം പൂര്‍ണ്ണമായും സംരക്ഷിക്കുന്ന വിധത്തിലാകും സ്‌ഫോടനം എന്നാണ് അവകാശ വാദം. ഇരുന്നൂറ് മീറ്റര്‍ പരിധിയില്‍ നിന്ന് എല്ലാവരെയും പൂര്‍ണ്ണമായും ഒഴിപ്പിച്ചാണ് സ്‌ഫോടനം.