യു എ ഇ ഭരണാധികാരികളെ മത മൗലിക വാദികളെന്ന് ആക്ഷേപിക്കുന്നവര്‍ അറിയണം, മാര്‍പ്പാപ്പയെ ആ രാജ്യം എങ്ങനെ സ്വീകരിക്കുന്നുവെന്ന്

ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യുഎഇ സര്‍ക്കാരിന്റെ അപൂര്‍വ ബഹുമതി. മാര്‍പാപ്പയുടെ ചൊവ്വാഴ്ചത്തെ ദിവ്യബലിയില്‍ പങ്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരടക്കമുള്ളവര്‍ക്കെല്ലാം യുഎഇ അവധി നല്‍കി. യുഎഇ കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാന്റെ ക്ഷണം സ്വീകരിച്ചാണ് കത്തോലിക്കാ സഭയുടെ ആഗോള പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ ത്രിദിന സന്ദര്‍ശനത്തിനെത്തുന്നത്.

അബുദാബി സഈദ് സ്‌പോര്‍ട്‌സ് സെന്ററില്‍ ചൊവാഴ്ച രാവിലെ നടക്കുന്ന മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പെര്‍മിറ്റ് ലഭിച്ച രാജ്യത്തെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും അന്നേ ദിവസം അവധി പ്രഖ്യാപിച്ചതായി മനുഷ്യ വിഭവശേഷിക്കും എമിററ്റൈസേഷനുമായുള്ള മന്ത്രാലയം അറിയിച്ചു. വിദേശരാഷ്ട്ര തലവന്‍മാരുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അവധി നല്‍കുന്ന പതിവ് യുഎഇയില്‍ ഇല്ല. ദിവ്യബലിക്കായി സ്‌പോര്‍സ് സെന്ററിലേക്കു പോകുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും യുഎഇയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്നു സൗജന്യ യാത്രാസൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കാനാണ് ഫെബ്രുവരി അഞ്ചിന് അവധി പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. പത്തു ലക്ഷത്തോളം വിശ്വാസികളുള്ള ഗള്‍ഫ് മേഖലയില്‍ 1,35,000 പേര്‍ക്കാണു ദിവ്യബലിയില്‍ പങ്കെടുക്കാന്‍ സൗജന്യ പാസ് ലഭിച്ചത്.

ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ യുഎഇ സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അബുദാബിയില്‍ ഉജ്വല വരവേല്പു നല്‍കും. കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാന്റെ നേതൃത്വത്തില്‍ ഉന്നതസംഘം മാര്‍പാപ്പയെ സ്വീകരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഗള്‍ഫ് നട്ടിലെത്തുന്നത്. കത്തോലിക്കാ സഭയുടെ ആഗോള പരമാധ്യക്ഷനും ലോക സമാധാനത്തിന്റെ നായകനുമായ ഫ്രാന്‍സിസ് മാര്‍പാപ്പ ഗള്‍ഫ് ലോകത്തെ പ്രബലമായ യുഎഇയില്‍ നടത്തുന്ന ത്രിദിന സന്ദര്‍ശനം സുപ്രധാനവും ചരിത്രപ്രധാനവും ആണെന്നു വത്തിക്കാനും യുഎഇയും അറിയിച്ചു. വിവിധ മതവിശ്വാസികളും അല്ലാത്തവരും പരസ്പരം അംഗീകരിച്ചു സഹവര്‍ത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശമാണു മാര്‍പാപ്പയുടെ സന്ദര്‍ശനത്തിലൂടെ തെളിയിക്കുന്നതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഫെബ്രുവരി നാലിന് വൈകുന്നേരം അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും.

അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്ന മാര്‍പാപ്പ, അവിടെ മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. അഞ്ചാം തീയതി രാവിലെ 10.30ന് അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മാര്‍പാപ്പയുടെ ദിവ്യബലിയും പ്രസംഗവും. സ്‌റ്റേഡിയത്തിലും പരിസരങ്ങളിലുമായി ഒന്നേകാല്‍ ലക്ഷം വിശ്വാസികള്‍ക്കു മാത്രമേ ദിവ്യബലിയില്‍ നേരിട്ട് പങ്കെടുക്കാനാകുകയുള്ളൂവെന്ന് യുഎഇ, ഒമാന്‍, യെമന്‍ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാര്‍ ബിഷപ് ഡോ. പോള്‍ ഹിന്‍ഡര്‍ ഒഎഫ്എം പറഞ്ഞു. സമൂഹ ദിവ്യബലിക്കു മുന്പായി അബുദാബി കത്തീഡ്രല്‍ പള്ളിയും മാര്‍പാപ്പ സന്ദര്‍ശിക്കും. ഗള്‍ഫ് മേഖലയില്‍ പത്തു ലക്ഷത്തോളം കത്തോലിക്കര്‍ ഉള്ളതിനാല്‍ സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് പ്രവേശനത്തിനായി പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ ത്രിദിന യുഎഇ സന്ദര്‍ശന പരിപാടികളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. സന്ദര്‍ശനം ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ ഫെബ്രുവരി മൂന്ന് ഞായര്‍ ഉച്ചയ്ക്ക് 1.00ന് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ യാത്ര പുറപ്പെടും. രാത്രി 10.00ന് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ സ്വീകരണം.

തുടര്‍ന്ന് വിശ്രമം. നാല് തിങ്കള്‍ ഉച്ചയ്ക്ക് 12.00 പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം. 12.20 കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാനുമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ചര്‍ച്ച. വൈകുന്നേരം അഞ്ച് യുഎഇ സ്ഥാപകനേതാവ് ഷെയ്ഖ് സഈദിന്റെ പേരിലുള്ള ഗ്രാന്‍ഡ് മോസ്‌കില്‍ മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി സ്വകാര്യ യോഗം. വൈകുന്നേരം 6.10 ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രഭാഷണം. അഞ്ച് ചൊവ്വ രാവിലെ 9.15 കത്തീഡ്രല്‍ സന്ദര്‍ശനം. രാവിലെ 10.30 സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ ദിവ്യബലിയും സന്ദേശവും. ഉച്ചയ്ക്ക് 1.00 റോമിലേക്കു മടക്കം. വൈകുന്നേരം 5.00 റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.