നവവധു ചമഞ്ഞ് വിവാഹിതയായ യുവതി തട്ടിയത് 41 ലക്ഷം രൂപ; അറസ്റ്റ്

കോങ്ങാട് : ഭർതൃമതിയായ യുവതി വിവാഹ വാഗ്ദാനം നൽകി തട്ടിയത് 41 ലക്ഷം രൂപ. കേസിൽ കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസം ശാലിനി (31) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതേകേസിൽ ഇവരുടെ ഭർത്താവ് കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാറിനെ (37) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കടമ്പഴിപ്പുറം കേന്ദ്രീകരിച്ച് വാടകവീടെടുത്ത് താമസിച്ച് ഭർത്താവുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞവർഷം ഡിസംബർ ആദ്യവാരത്തിലാണ് സംഭവം. പരാതിക്കാരന്റെ പണം പല തവണ സോഷ്യൽ മീഡിയ വഴിയാണ് തട്ടിയെടുത്തത്. ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചുവെന്ന് പറഞ്ഞ് വിവാഹാലോചനയുമായി പരസ്യം നൽകിയയാളുടെ സഹതാപം പിടിച്ചുപറ്റുകയും അടുപ്പം സ്ഥാപിക്കുകയുമായിരുന്നു.

ചികിത്സ ചെലവ് പലരിൽ നിന്ന് വായ്പ വാങ്ങിയതിനാൽ കടം വീട്ടാൻ പല തവണ പണം ആവശ്യപ്പെട്ടു. പണം മുഴുവനും തീർന്നതോടെയാണ് പരസ്യം നൽകിയയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംസ്ഥാനത്തിനകത്ത് നിരവധി വിവാഹ തട്ടിപ്പു കേസ്സുകളിൽ പ്രതിയാണ് ശാലിനിയെന്ന് പോലീസ് പറഞ്ഞു.

പത്രങ്ങളിലെ പുനർവിവാഹത്തിന് ആലോചന നൽകുന്നവരെയാണ് തട്ടിപ്പിനിരയാക്കുന്നത് . മധ്യപ്രദേശിൽ അധ്യാപികയായി ജോലി ചെയ്ത് വരുകയാണ് താനെന്ന് പറഞ്ഞാണ് ശാലിനി മറ്റൊരാളിൽ നിന്ന് പണം തട്ടിയത്.