ഫോണിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം എട്ട് വയസ്സുള്ള മകളെ ഉപേക്ഷിച്ച് പോയ യുവതി അറസ്റ്റില്‍

തിരൂര്‍: ഒളിച്ചോട്ടം ഇപ്പോള്‍ ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വിവാഹിതര്‍ ആയവര്‍ പോലും മക്കളെയും പങ്കാളിയെയും ഉപേക്ഷിച്ച് ഒളിച്ചോടുന്ന പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ പലതും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നവര്‍ക്ക് ഒപ്പം ഇറങ്ങി പോകുന്നവരുമാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് തിരൂര്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന് ഒപ്പം പോയ തിരൂര്‍ സ്വദേശിനിയായ 27കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് അറസ്റ്റ്.

തിരൂര്‍ എസ് ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. യുവതി ഭര്‍തൃ സഹോദരന്റെ ഭാര്യയുടെ 15 പവന്‍ സ്വര്‍ണാഭരണം വാങ്ങിയാണ് മുങ്ങിയത്. ഭര്‍തൃപിതാവിന്റെയും സഹോദരന്റെയും ഭാര്യയുടെയും പരാതിയിലാണ് യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി ഒളിച്ചോടിയത്. ഹാരിസ്, ജ്യേഷ്ഠന്‍ റഫീഖ് എന്നിവര്‍ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. സ്ത്രീകളെ മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട് സ്‌നേഹം നടിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. സംരക്ഷണം നല്‍കേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പോലീസ് പറഞ്ഞു.