പ്രസവത്തിനിടെ ചികിത്സാപിഴവ്, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടി

തിരുവനന്തപുരം: പ്രസവത്തിനിടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടിയതായി പരാതി. തുടർന്ന് കുട്ടിയുടെ ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടതായും കുടുംബം പറയുന്നു. മാർച്ച് 27-നാണ് നെയ്യാറ്റിൻകരയിലെ ജനറൽ ആശുപത്രിയിൽ വെച്ച് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്.

പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് പരാതി ഉയർന്നത്. കുഞ്ഞിന് ഇടത് കൈ അനക്കാൻ കഴിയാത്തത് ഡോക്ടർമാരോട് പറഞ്ഞപ്പോൾ രണ്ടാഴ്ച കഴിയുമ്പോൾ ശരിയാകുമെന്നാണ് പറഞ്ഞത്. എന്നാൽ അവിടെയുള്ള മറ്റൊരു ഡോക്ടറിന്റെ നിർദേശ പ്രകാരം മറ്റൊരു ആശുപത്രിയിൽ കാണിക്കുകയായിരുന്നു. ഇതോടെ എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടി.

പ്രസവത്തിനിടയിൽ ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാൻ കാരണമായതെന്നാണ് അധികൃതർ പറഞ്ഞത്. ചികിത്സയിൽ എല്ല് പൊട്ടൽ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്‌നം മാറിയിട്ടില്ല. പ്രസവ സമയത്ത് നെയ്യാറ്റിൻ കരയിലെ പ്രധാന ഡോക്ടർമാരുണ്ടായിരുന്നില്ലെന്നും ജൂനിയർ ഡോക്ടറും നഴ്‌സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബർ മുറിയിൽ ഉണ്ടായിരുന്നതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.