തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി; ഡോക്ടര്‍ 3200 രൂപ കൈക്കൂലി വാങ്ങിയെന്നും ആരോപണം

തൃശൂര്‍. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രോഗിക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നു മാറി നല്‍കിയതായി പരാതി. പോട്ട സ്വദേശി അമലിനാണ് മരുന്ന് മാറി നല്‍കിയത്. ഹെല്‍ത്ത് ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്നാണ് നല്‍കിയത്. ഇത് കഴിച്ചതോടെ യുവാവിന്റെ നില വഷളാകുകയായിരുന്നു. അബോധാവസ്ഥയിലായ അമലിനെ പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.

ചികിത്സയ്ക്കായി ഡോക്ടര്‍ 3200 രൂപ കൈക്കൂലിയായി വാങ്ങിയെന്നും അമലിന്റെ കുടുംബം പറയുന്നു. അപകടത്തെ തുടര്‍ന്ന് 12 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന അമലിനെ കൈക്കൂലി നല്‍കിയ ശേഷമാണ് ശസ്ത്രക്രിയ ഉള്‍പ്പെടെ ചികിത്സ ഡോക്ടര്‍മാര്‍ ചെയ്തതെന്നും ആരോപണമുണ്ട്. മരുന്നു മാറി നല്‍കിയതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ടും സ്ഥിരീകരിച്ചു. അമലിന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് കൂടി നടപടി സ്വീകരിച്ചുവെന്നും സുപ്രണ്ട് വ്യക്തമാക്കി.