ടോം ജോസും ഡിജിപിയും നടത്തിയ ഹെലികോപ്ടർ യാത്രയിൽ ദുരൂഹത- ചെന്നിത്തല

സർവ്വീസിൽ നിന്ന് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസ് ഡിജിപി ലോക്നാഥ് ബെഹ്റക്കൊപ്പം ഹെലികോപ്ടർ യാത്ര നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ഉത്തരവിറക്കാനായിരുന്നു യാത്ര. മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വിൽപ്പന നടത്താനാണ് ശ്രമം. ഒരു പൊതു മേഖല സ്ഥാപനത്തിൻ്റെ പേരിൽ വിൽപ്പന നടത്താനുള്ള ദുരൂഹ നീക്കമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഒരു ലക്ഷത്തിലധികം മെട്രിക് ടൺ മണലാണ് പ്രളയത്തിൽ അടിഞ്ഞുകൂടിയത്. രണ്ടു വർഷമായി മണ്ണ് കെട്ടിക്കിടക്കുകയാണ്. മഴക്കാലമെത്തിയതോടെ വനം വകുപ്പ് അറിയാതെ ദുരന്തനിവാരണ നിയമമനുസരിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഇക്കാര്യത്തെക്കുറിച്ച് വനംമന്ത്രിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നു. പെട്ടെന്നുള്ള ഉത്തരവിൽ ദുരൂഹതയുണ്ട്. വന സ്വത്തായ മണ്ണ് നീക്കം ചെയ്യാമെന്നല്ലാതെ വിൽക്കാൻ കഴിയില്ല. ഇതിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി വാങ്ങിയിട്ടില്ല.

കേരള ക്ലെയ്സ് ആൻ്റ് സിറാമിക് പ്രോഡക്ട് എന്ന സ്ഥാപനത്തിനാണ് മണ്ണ് നീക്കാൻ കരാർ നൽകിയത്. സൗജന്യമായാണ് സ്ഥാപനത്തിന് മണലും ചെളിയും നൽകുന്നത്. കണ്ണൂരിലെ സി പി എം നേതാവ് ഗോവിന്ദൻ ചെയർമാനായ സ്ഥാപനത്തിനാണ് മണ്ണ് വിൽക്കുന്നത്. പൊതുമേഖലയെ മുൻ നിർത്തി സ്വകാര്യ കമ്പനികളെ സഹായിക്കുകയാണ് ചെയ്യുന്നത്. കൊവിഡിന്റെ മറവിൽ കേരളത്തിൽ എന്തു തോന്നിവാസവും നടത്താമെന്ന സ്ഥിതിയിലാണ് സർക്കാർ.