അദ്ദേഹത്തിന് നിത്യശാന്തി നേരാൻ പോലും എനിക്കാവില്ല, അദ്ദേഹം പാട്ടുകളിലൂടെ ഇനിയും ജീവിക്കും 

എൻ്റെ ബാലുവണ്ണൻ,എത്രയോ വർഷം മുൻപ് ഞാൻ പരിചയപ്പെട്ടയാളാണ്.എൻ്റെ സഹോദരനാണ് അദ്ദേഹമെന്ന് എംജി ശ്രീകുമാർ.ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇപ്പോൾ സംഭവിച്ചത്.ഇന്നലെ രാത്രി ചില വാർത്തകൾ കേട്ടപ്പോൾ മുതൽ ഞാൻ പ്രാർത്ഥനയിലായിരുന്നു.ഇതുവരെ എന്തേലും ആഹാരം പോലും നല്ല പോലെ കഴിക്കാൻ എനിക്ക് പറ്റിയില്ല.എനിക്ക് അത്രയും അടുപ്പമുള്ള വ്യക്തിയാണ് എസ്.പി അണ്ണെന്ന് വികാരാധീനനായി എംജി ശ്രീകുമാർ എസ് പി ബാലസുബ്രഹ്മണ്യത്തെ ഓർമ്മിച്ചു

ഞങ്ങൾ ഒരുമിച്ചു എത്രയോ പാട്ടുകൾ പാട്ടിയിട്ടുണ്ട്.ഒരുമിച്ചു പാട്ടുമ്പോൾ എന്തെങ്കിലും ഒരു സംഗതി ഞാൻ നല്ല രീതിയിൽ നൽകിയാൽ അപ്പോൾ തന്നെ സബാഷ് ഡാ എന്നു പറഞ്ഞ് നമ്മളെ അഭിനന്ദിക്കുന്നയാളാണ് എസ്.പി അണ്ണൻ.അത്രയും നല്ല മനസിനുടമയാണ് അദ്ദേഹം.അങ്ങനെയൊരാൾക്ക് ഇതു സംഭവിച്ചല്ലോ എന്നതാണ് എൻ്റെ ദുഖമെന്നും എംജി ശ്രീകുമാർ പറഞ്ഞു

ഞങ്ങൾക്കെല്ലാം ബാലുവണ്ണൻ എന്നു പറഞ്ഞാൽ ഒരു ഉത്സവമാണ്.അത്രയും ഓർമ്മകളാണ് ഞങ്ങൾക്കുള്ളത്.മനസ് തകർന്നിരിക്കുകയാണ് ഞാൻ.സംസാരിക്കാൻ പോലും എനിക്ക് പറ്റുന്നില്ല.അദ്ദേഹം പോയതിൽ ഒരുപാട് സങ്കടപ്പെടുന്നു.ഈ പ്രപഞ്ചത്തിൻ്റെ ഗായകനാണ് അദ്ദേഹം.അദ്ദേഹത്തിൻ്റെ പാട്ടുകൾ ഇനിയും നിലനിൽക്കും.അദ്ദേഹത്തിന് നിത്യശാന്തി നേരാൻ പോലും എനിക്കാവില്ല.അദ്ദേഹം പാട്ടുകളിലൂടെ ഇനിയും ജീവിക്കും

അതേസമയം എസ് പി ബാലസുബ്രഹ്മണ്യത്തിന് ഇന്ന് രാവിലെ ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം ചികിത്സയിലിരുന്ന ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.മോശമായിരുന്ന ആരോഗ്യസ്ഥിതി വീണ്ടും മോശമാവുന്നതിലേക്ക് നയിച്ചത് ഈ ഹൃദയാഘാതമാണെന്നാണ് വാര്‍ത്താക്കുറിപ്പ് പറയുന്നത്.ശ്വാസതടസ്സം നേരിട്ടതിനു പിന്നാലെ സംഭവിക്കുന്ന ഹൃദയാഘാതമാണ് അദ്ദേഹത്തിന് നേരിട്ടതെന്നും മെഡിക്കല്‍ സര്‍വ്വീസസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.അനുരാധ ഭാസ്കരന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു